ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിന് പിന്നാലെ ജില്ലയിൽ വീണ്ടും സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി. ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഗൃഹനാഥന്റെ കയ്യിലെ മുറിവിൽ നിന്ന് ചില്ലുകഷ്ണങ്ങൾ നീക്കം ചെയ്യാതെ തുന്നിക്കെട്ടിയെന്നാണ് ആരോപണം. തുറവൂർ വളമംഗലം സ്വദേശി രാധാകൃഷ്ണപിള്ളയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.(Wound stitched without removing the glass piece, Complaint of medical malpractice against Cherthala Taluk Hospital)
കഴിഞ്ഞ ഡിസംബർ 16-നാണ് രാധാകൃഷ്ണപിള്ള ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്. ഓട്ടോയുടെ ചില്ല് തകർന്ന് കയ്യിൽ ആഴത്തിൽ തറയ്ക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
എന്നാൽ മുറിവിനുള്ളിൽ ചില്ലുണ്ടോ എന്ന് വിശദമായി പരിശോധിക്കാതെ ഡ്യൂട്ടി ഡോക്ടർ മുറിവ് തുന്നിക്കെട്ടുകയായിരുന്നു. രണ്ട് മാസം പിന്നിട്ടിട്ടും മുറിവ് ഉണങ്ങാതെ വരികയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തതോടെ അദ്ദേഹം സ്വകാര്യ ആശുപത്രിയെ സമീപിച്ചു.
സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മുറിവിനുള്ളിൽ ചില്ലുകഷ്ണങ്ങൾ കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അഞ്ച് ചില്ലുകഷ്ണങ്ങളാണ് പുറത്തെടുത്തത്. തുന്നിക്കെട്ടി 63 ദിവസത്തിന് ശേഷമാണ് ഈ പിഴവ് തിരിച്ചറിഞ്ഞത്. ഇനിയാർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാകരുത് എന്ന് വ്യക്തമാക്കിയ രാധാകൃഷ്ണപിള്ള, ചികിത്സിച്ച ഡോക്ടർക്കെതിരെ മെഡിക്കൽ സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നൽകി.

