ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മാണ ഗ്രാമത്തിലൂടെ ഒഴുകുന്ന പുണ്യനദിയായ സരസ്വതിയിലേക്ക് തീർത്ഥാടകർ വ്യാപകമായി പൂജാസാധനങ്ങളും കൊട്ടകളും എറിഞ്ഞ് മലിനമാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു (Saraswati River Pollution). സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അതിർത്തി ഗ്രാമമായ മാണയിലെ ഒരു സഞ്ചാരി പകർത്തിയ വീഡിയോയാണ് ഇപ്പോൾ 41 മില്യണിലധികം കാഴ്ചക്കാരുമായി ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്. നദീതീരത്ത് തന്നെ പ്രശസ്തമായ സരസ്വതി ക്ഷേത്രം നിലനിൽക്കെ, അവിടെ വഴിപാടുകൾ അർപ്പിക്കുന്നതിന് പകരം തീർത്ഥാടകർ പ്ലാസ്റ്റിക് കവറുകളിലും കൊട്ടകളിലുമുള്ള പൂജാദ്രവ്യങ്ങൾ നേരിട്ട് നദിയിലേക്ക് വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
View this post on Instagram
ഉയർന്ന മലയിടുക്കുകളിൽ നിന്ന് ആളുകൾ താഴേക്ക് എറിയുന്ന ഇത്തരം വഴിപാട് സാധനങ്ങളിൽ ഭൂരിഭാഗവും ശക്തമായ ഒഴുക്കുള്ള നദിയിൽ വീഴാതെ കുത്തനെയുള്ള പാറയിടുക്കുകളിൽ കുടുങ്ങിക്കിടന്ന് വലിയ തോതിൽ മാലിന്യക്കൂമ്പാരമായി മാറുകയാണ്. പ്രകൃതിയെ ആരാധിക്കുന്നവർ തന്നെ അതിനെ നശിപ്പിക്കുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ‘ഭക്തിയോ അതോ മലിനീകരണമോ?’ എന്ന ചോദ്യത്തോടെയാണ് ഈ ദൃശ്യങ്ങൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. പുണ്യനദികളെ മലിനമാക്കുന്നവർക്കെതിരെ അധികൃതർ കർശനമായ പിഴ ചുമത്തണമെന്നും, ഇത്തരം കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് പൂർണ്ണമായി നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രമുഖ ടെലിവിഷൻ താരം സൗരഭ് രാജ് ജെയിൻ ഉൾപ്പെടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
Summary: A viral social media video capturing devotees throwing flowers and basket offerings directly into the Saraswati River in Uttarakhand’s Mana village has sparked an intense environmental debate online. With over 41 million views, the video highlights how these ritual items fail to reach the fast-flowing water from high vantage points, scattering instead as accumulated waste across the pristine rocky mountain slopes. Many netizens, including actor Saurabh Raaj Jain, heavily criticized the practice, calling for strict administrative penalties and emphasizing that religious devotion must coexist with ecological responsibility.

