കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ വൻ അഴിച്ചുപണി. വോട്ടർ പട്ടികയിലെ തീവ്ര പുനഃപരിശോധനയെത്തുടർന്ന് ഏകദേശം 70 ലക്ഷത്തോളം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Massive deletion in West Bengal voter list, Around 70 lakh people may be left out)
ഡിസംബർ 16-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് 58.2 ലക്ഷം പേരെയാണ് പ്രാഥമികമായി ഒഴിവാക്കിയത്. മരിച്ചവർ, താമസം മാറിയവർ എന്നിവരെയാണ് പ്രധാനമായും നീക്കം ചെയ്തത്.
കരട് പട്ടികയ്ക്ക് ശേഷമുള്ള പരിശോധനയിൽ 5 ലക്ഷത്തിലധികം പേർ കൂടി പുറത്തായിട്ടുണ്ട്. തെളിവെടുപ്പിന് ഹാജരാകാത്തതാണ് ഇവരുടെ ഒഴിവാക്കലിന് കാരണമായത്. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും.

