കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. തന്ത്രിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.(Sabarimala gold theft case, Verdict on Thanthri’s bail plea today)
അന്വേഷണത്തിനിടെ തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നിർണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തന്ത്രിയുടെ പേരിൽ 2.05 കോടി രൂപയും ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപമുള്ളതായി എസ് ഐ ടി കണ്ടെത്തി. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഈ സൗഹൃദമാണ് സ്വർണക്കൊള്ളയിലേക്ക് നയിച്ചതെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു.
ദേവസ്വം ബോർഡിൽ നിന്ന് തന്ത്രി ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും അന്വേഷണസംഘം കോടതിയെ അറിയിച്ചു. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലും ദ്വാരപാലക ശില്പങ്ങളിലും പതിപ്പിച്ചിരുന്ന സ്വർണം കവർന്ന കേസിലാണ് തന്ത്രി പ്രതിചേർക്കപ്പെട്ടിരിക്കുന്നത്. ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തനിക്ക് പങ്കുള്ളതെന്നും ക്ഷേത്ര ഭരണത്തിലോ സാമ്പത്തിക കാര്യങ്ങളിലോ ഇടപെടാൻ അധികാരമില്ലെന്നും തന്ത്രി കോടതിയിൽ വാദിച്ചു.

