തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ തിരുവമ്പാടി ദേവസ്വത്തെ സംശയിച്ചും ഉദ്യോഗസ്ഥരെ വെള്ളപൂശിയുമുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ കെ. മുരളീധരൻ. റിപ്പോർട്ട് പൂർണ്ണമായും തെറ്റാണെന്നും ഇതിലെ ഒരു വരി പോലും കോൺഗ്രസ് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.(Chief Minister wrote the script to save Ajith Kumar, K Muraleedharan on Thrissur Pooram controversy)
പിണറായി വിജയൻ അജിത് കുമാറിനെ രക്ഷിക്കാൻ തയാറാക്കിയ റിപ്പോർട്ടാണിത്. ലൈവ് ആയി കേരളം മുഴുവൻ കണ്ട കാഴ്ചകളെ തള്ളിക്കളയാൻ എങ്ങനെ സാധിക്കും എന്ന് അദ്ദേഹം ചോദിച്ചു. ഈ വ്യാജ റിപ്പോർട്ട് വി.എസ്. സുനിൽകുമാറും സിപിഐയും അംഗീകരിക്കുമോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൂരം കലക്കിയത് അജിത് കുമാറും പോലീസും തന്നെയാണെന്ന നിലപാടിൽ മാറ്റമില്ല. പൂരം കലക്കിയവരെയും ഇപ്പോൾ കള്ള റിപ്പോർട്ട് ഉണ്ടാക്കിയവരെയും വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് തുടക്കം മുതലേ ആവശ്യപ്പെടുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ വിഷയത്തിൽ കൃത്യമായ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും മുരളീധരൻ പ്രഖ്യാപിച്ചു.



