തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുന്നതിന് മുമ്പ് തന്നെ താപനില റെക്കോർഡുകൾ ഭേദിക്കുന്നു. മിക്ക ജില്ലകളിലും സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 37.2°C കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തി.(Heatwave alert in Kerala, caution required)
പാലക്കാട്, വെള്ളാണിക്കര, പുനലൂർ, തിരുവനന്തപുരം വിമാനത്താവളം എന്നിവടങ്ങളിലൊഴികെ മറ്റെല്ലാ പ്രധാന കേന്ദ്രങ്ങളിലും താപനില ഉയർന്നുതന്നെയാണ് നിൽക്കുന്നത്. ഉയർന്ന ചൂടിനൊപ്പം അൾട്രാവയലറ്റ് രശ്മികളുടെ അളവ് കൂടുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇന്നലെ ഒൻപത് സ്ഥലങ്ങളിൽ അൾട്രാവയലറ്റ് ഇൻഡക്സിൽ യെല്ലോ അലർട്ട് രേഖപ്പെടുത്തി. കോന്നി, മൂന്നാർ, മാനന്തവാടി, കൊട്ടാരക്കര, ചെങ്ങന്നൂർ, തൃത്താല, ചങ്ങനാശ്ശേരി, പൊന്നാനി, ഒല്ലൂർ എന്നിവിടങ്ങളിലാണ് ഇത്.
പകൽ 10 മണി മുതൽ 3 മണി വരെയാണ് അൾട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്ന നിലയിൽ കാണപ്പെടുന്നത്. ഈ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. തുടർച്ചയായി സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നത് നിരവധി പ്രശ്നങ്ങൾക്ക് കാരണമായേക്കാം. സൂര്യാതപം, നിർജ്ജലീകരണം, ത്വക്ക്/നേത്ര രോഗങ്ങൾ എന്നിവയാണിത്.
ധാരാളം വെള്ളം കുടിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക. കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടാൻ സാധ്യതയുള്ളതിനാൽ കൃഷിപ്പണികളിലും പുറംജോലികളിലും ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കണമെന്നും നിർദ്ദേശമുണ്ട്.



