ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ തടയാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. വാട്സ്ആപ്പ് പോലുള്ള മെസേജിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ സിം കാർഡ് നിർബന്ധമാക്കാൻ നിർദ്ദേശിച്ചതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഡിജിറ്റൽ തട്ടിപ്പുകൾ സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കേന്ദ്രത്തിന്റെ ഈ സുപ്രധാന വെളിപ്പെടുത്തൽ.(Union Government to crack digital fraud, SIM will be made mandatory for WhatsApp, explanation in Supreme Court)
ഫോണിൽ സിം കാർഡ് ഉണ്ടെങ്കിൽ മാത്രം വാട്സ്ആപ്പ് പോലുള്ള സേവനങ്ങൾ ലഭ്യമാകുന്ന രീതിയിലേക്ക് മാറ്റം വരുത്താനാണ് ടെലികോം വകുപ്പിന്റെ ആലോചന. ഇത് വ്യാജ അക്കൗണ്ടുകൾ വഴിയുള്ള തട്ടിപ്പുകൾ കുറയ്ക്കാൻ സഹായിക്കും. സിം കാർഡുകൾ നൽകുമ്പോൾ ബയോമെട്രിക് വേരിഫിക്കേഷൻ ഉൾപ്പെടെയുള്ള കർശനമായ പരിശോധനകൾ ഉറപ്പാക്കുന്ന പുതിയ ചട്ടങ്ങൾ നിർമ്മിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
അസ്വാഭാവികമായ രീതിയിൽ വലിയ തുകകൾ അക്കൗണ്ടിൽ നിന്ന് പിൻവലിക്കുമ്പോൾ അക്കൗണ്ട് ഉടമയെ ഉടനടി വിവരമറിയിക്കാനുള്ള സംവിധാനം ബാങ്കുകൾ ഏർപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. രാജ്യത്തെ സൈബർ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2021 ഏപ്രിൽ മുതൽ 2025 നവംബർ വരെ മാത്രം രാജ്യത്ത് 52,000 കോടിയിലധികം രൂപയുടെ ഡിജിറ്റൽ തട്ടിപ്പുകൾ നടന്നതായാണ് കണക്ക്.



