തേനി: തമിഴ്‌നാട് രാഷ്ട്രീയത്തിലെ കരുത്തനായ ഒ. പനീർ ശെൽവം തന്റെ രാഷ്ട്രീയ തട്ടകമായ ബോഡിനായ്ക്കന്നൂരിൽ ഇത്തവണ പുതിയ പരീക്ഷണത്തിന് മുതിരുന്നു. എഐഎഡിഎംകെയുടെ കുത്തകയായിരുന്ന ഈ മണ്ഡലത്തിൽ, ഇത്തവണ ഡിഎംകെ സ്ഥാനാർത്ഥിയായാണ് ഒപിഎസ് ജനവിധി തേടുന്നത്. എടപ്പാടി പളനിസ്വാമിയുമായുള്ള അധികാര തർക്കത്തിനൊടുവിൽ പാർട്ടി വിട്ട ഒപിഎസ്, ഫെബ്രുവരിയിലാണ് ഡിഎംകെയിൽ ചേർന്നത്.(Fierce fight in Bodinayakanur, O Panneerselvam contests for DMK)
ജയലളിത 1989-ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച ചരിത്രമുള്ള മണ്ഡലമാണ് ബോഡിനായ്ക്കന്നൂർ. ജയലളിതയുടെ പിൻഗാമിയായി മൂന്ന് തവണ മുഖ്യമന്ത്രിയായ ഒപിഎസ്, 2011 മുതൽ തുടർച്ചയായി മൂന്ന് തവണ ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ തന്റെ പഴയ എതിരാളിയായ തങ്കത്തമിഴ് ശെൽവനൊപ്പം തോളോട് തോൾ ചേർന്നാണ് ഒപിഎസ് ഡിഎംകെയ്ക്കായി വോട്ട് തേടുന്നത് എന്നത് കൗതുകകരമായ കാഴ്ചയാണ്.
ഒപിഎസ് പാർട്ടി വിട്ടതോടെ ബോഡിനായ്ക്കന്നൂർ തിരിച്ചുപിടിക്കുക എന്നത് എടപ്പാടി പളനിസ്വാമിക്ക് അഭിമാനപ്രശ്നമാണ്. തേനി സൗത്ത് ജില്ലാ സെക്രട്ടറി വി.ടി. നാരായണ സ്വാമിയെയാണ് എഐഎഡിഎംകെ ഇവിടെ കളത്തിലിറക്കിയിരിക്കുന്നത്. ജില്ലയിൽ ഇപിഎസ് പക്ഷത്തിന് കരുത്തുപകരുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാവാണ് നാരായണ സ്വാമി. ഡിഎംകെയുടെ മുതിർന്ന നേതാവ് ലക്ഷ്മണനെ മാറ്റി നിർത്തിയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഒപിഎസിന് ഈ സീറ്റ് നൽകിയത്.

