തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് (03/08/2026) സംസ്ഥാനത്തെ 10 ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലവിലുണ്ട്.(Kerala Rain Warning IMD Issues Orange Alert For 10 Districts Thunderstorm Expected)
ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുന്ന അതിശക്തമായ സാഹചര്യത്തിനുമാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇന്ന് ഓറഞ്ച് അലർട്ടുള്ളത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ്.
യെല്ലോ അലർട്ട്
03/08/2026: തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്.
04/08/2026, 06/08/2026, 07/08/2026 ദിവസങ്ങളിൽ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്വാരങ്ങളിലും വസിക്കുന്നവർ അപകടസാധ്യത മുന്നിൽ കണ്ട് മുൻകരുതലുകൾ സ്വീകരിക്കണം. ദുരന്തസാധ്യത പ്രവചിച്ചിട്ടുള്ള പ്രദേശങ്ങളിലുള്ളവർ തങ്ങളുടെ തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെട്ട് ക്യാമ്പുകൾ തുറന്നു എന്ന് ഉറപ്പാക്കുകയും പകൽ സമയത്തുതന്നെ അങ്ങോട്ട് മാറി താമസിക്കുകയും ചെയ്യണം. അടച്ചുറപ്പില്ലാത്ത വീടുകളിലോ മേൽക്കൂര ബലമില്ലാത്ത ഇടങ്ങളിലോ കഴിയുന്നവർ സുരക്ഷ മുൻനിർത്തി സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറുക.
പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പത്തനംതിട്ടയിലെ ആറന്മുള, റാന്നി മേഖലകളിൽ പ്രളയഭീതി രൂക്ഷമാകുന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 2018-ലെ മഹാപ്രളയത്തിൽ നാടിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികൾ തോണികളും ബോട്ടുകളുമായി ജില്ലയിലെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കൊല്ലം, കായംകുളം തുടങ്ങിയ തീരദേശ മേഖലകളിൽ നിന്നാണ് കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ പത്തനംതിട്ടയിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി കോഴഞ്ചേരി റെസ്റ്റ് ഹൗസിൽ മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ചേർന്നു.
ദേശീയ ദുരന്തനിവാരണ സേന (NDRF), ഫയർഫോഴ്സ്, മത്സ്യത്തൊഴിലാളി സംഘങ്ങൾ എന്നിവരെ ദുരന്തസാധ്യതയുള്ള മേഖലകളിൽ വിന്യസിച്ചതായി മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. കൂടുതൽ ബോട്ടുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മൂഴിയാർ ഡാം തുറന്നത് ആറന്മുളയെയാകും ഏറ്റവും കൂടുതൽ ബാധിക്കുക എന്ന് ആറന്മുള എം.എൽ.എ അബിൻ വർക്കി മുന്നറിയിപ്പ് നൽകി. ഇതിനോടകം വെള്ളം കയറിയ സ്ഥലങ്ങളിലേക്ക് കൂടുതൽ വെള്ളമെത്തുന്നത് സ്ഥിതി രൂക്ഷമാക്കും.
വെള്ളം കയറില്ലെന്ന ആത്മവിശ്വാസത്തിൽ വീടുകളിലെ മുകൾനിലകളിൽ തങ്ങാതെ എല്ലാവരും സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് ജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു. അതേസമയം, കനത്ത മഴയിൽ ശബരിമല റോഡിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. സ്ഥിതിഗതികൾ നേരിടാൻ ഭരണകൂടം സജ്ജമാണെന്നും ജനങ്ങൾ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Summary
The India Meteorological Department (IMD) has issued a revised rain warning for Kerala, sounding an Orange Alert across 10 districts for August 3, 2026, anticipating very heavy rainfall along with thunderstorms. Yellow Alerts have also been issued for multiple districts over the next five days, prompting disaster management officials to advise residents in landslide and flood-prone areas to evacuate safely.


