വാഷിംഗ്ടൺ: അമേരിക്കൻ മണ്ണിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം ലഭിക്കുന്ന ജന്മാവകാശ പൗരത്വം (Birthright Citizenship) നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങൾക്ക് സുപ്രീംകോടതിയുടെ തിരിച്ചടി (US Supreme Court Birthright Citizenship Ruling). യു.എസിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്നതിനെ തടയാൻ ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. 6-3 എന്ന ഭൂരിപക്ഷത്തിലാണ് കോടതിയുടെ നിർണ്ണായക വിധി.
അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം യുഎസ് മണ്ണിൽ ജനിക്കുന്ന ആർക്കും പൗരത്വത്തിന് അവകാശമുണ്ടെന്നും, ഇത് പ്രസിഡന്റിന്റെ ഉത്തരവിലൂടെ മാറ്റാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരുടെയോ താൽക്കാലിക വിസയിലുള്ളവരുടെയോ മക്കൾക്ക് പൗരത്വം നിഷേധിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് നേതൃത്വം നൽകിയ ഭൂരിപക്ഷ ബെഞ്ച് വിധിച്ചു. ജന്മാവകാശ പൗരത്വം അമേരിക്കയുടെ മൗലികമായ തത്വമാണെന്നും ഇത് ഏകപക്ഷീയമായി റദ്ദാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 1898-ലെ സുപ്രധാന വിധിന്യായമായ ‘വോങ് കിം ആർക്ക്’ (Wong Kim Ark) കേസിനെ അടിസ്ഥാനമാക്കിയാണ് കോടതി ഈ നിഗമനത്തിലെത്തിയത്. താൽക്കാലികമായി രാജ്യത്ത് താമസിക്കുന്നവരുടെ മക്കൾ യുഎസിന്റെ നിയമപരിധിയിൽ വരികയില്ലെന്ന ട്രംപ് ഭരണകൂടത്തിന്റെ വാദം കോടതി പൂർണ്ണമായും തള്ളിക്കളഞ്ഞു.
ട്രംപ് തന്റെ രണ്ടാം ഊഴത്തിന്റെ ആദ്യദിനം ഒപ്പിട്ട ഉത്തരവിനെതിരെ ശക്തമായ നിയമപോരാട്ടമാണ് വിവിധ മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും നടത്തിയത്. പ്രസിഡന്റ് നേരിട്ട് കോടതിയിൽ ഹാജരായി വാദങ്ങൾ കേട്ട ചരിത്രപരമായ സംഭവത്തിനും ഈ കേസ് സാക്ഷ്യം വഹിച്ചിരുന്നു. സുപ്രീംകോടതിയുടെ ഈ വിധി കുടിയേറ്റ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അതേസമയം, നിയമനിർമ്മാണത്തിലൂടെ ഈ അവകാശം റദ്ദാക്കാൻ കോൺഗ്രസിൽ നീക്കം നടത്തണമെന്ന് ട്രംപ് തന്റെ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Summary: The U.S. Supreme Court has struck down President Donald Trump’s executive order aimed at ending birthright citizenship for children of undocumented or temporary residents. In a 6-3 landmark ruling, the Court reaffirmed that the 14th Amendment guarantees automatic citizenship to almost everyone born on U.S. soil. This decision is a significant legal defeat for the Trump administration, which sought to redefine citizenship through executive fiat rather than constitutional amendment.

