സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു (Kerala Rain Update). കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ഈ രണ്ട് ജില്ലകളിലെയും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. എന്നാൽ, റസിഡൻഷ്യൽ സ്കൂളുകൾക്കും മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല.
അതേസമയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നിലവിലുണ്ട്. മഹാരാഷ്ട്ര മുതൽ വടക്കൻ കേരളം വരെ നീളുന്ന തീരദേശ ന്യൂനമർദ പാത്തിയുടെ സ്വാധീനത്തിൽ അറബിക്കടലിൽ നിന്ന് വീശുന്ന കാറ്റ് ശക്തിപ്രാപിച്ചതാണ് നിലവിലെ മഴയ്ക്ക് കാരണം. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
Summary: Kerala continues to experience heavy rainfall, with the IMD issuing an orange alert for Kannur and Kasaragod districts today. Due to the alert, a holiday has been declared for all educational institutions, including professional colleges, in these two districts; however, scheduled exams remain unaffected. Seven other districts—Alappuzha, Ernakulam, Thrissur, Palakkad, Malappuram, Kozhikode, and Wayanad—are under a yellow alert, and the fishing ban along the Kerala coast remains in force.

