ഫിഫ ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ചാണ് ആഫ്രിക്കൻ രാജ്യമായ കേപ് വെർദെ പ്രീക്വാർട്ടറിൽ ഇടംപിടിച്ചത്. ആദ്യമായി ലോകകപ്പ് വേദിയിലെത്തിയ ടീം, കരുത്തരായ സ്പെയിനിനെയും ഉറുഗ്വേയെയും സമനിലയിൽ തളച്ചാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്കെതിരെയാണ് പ്രീക്വാർട്ടറിൽ കേപ് വെർദെയുടെ പോരാട്ടം (Cape Verde vs Argentina). ലയണൽ മെസ്സിയും സംഘവും അനായാസം വിജയിക്കുമെന്ന് വിലയിരുത്തപ്പെടുമ്പോഴും, അർജന്റീനയെ 1-0ന് തോൽപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് കേപ് വെർദെ പ്രസിഡന്റ് ജോസ് മരിയ നെവെസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഗ്രൂപ്പ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് കേപ് വെർദെ പ്രീക്വാർട്ടറിലെത്തിയത്. പ്രതീക്ഷകൾ കുറവാണെങ്കിലും, കഠിനാധ്വാനത്തിലൂടെ ഏത് കരുത്തരെയും അട്ടിമറിക്കാൻ തങ്ങൾക്കാവുമെന്ന് പ്രസിഡന്റ് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “അർജന്റീനയ്ക്കെതിരെ വിജയിക്കാൻ ഞങ്ങൾക്ക് 100% സാധ്യതയുണ്ട്. ലോകകപ്പിൽ സ്വന്തം വിധി എഴുതാനാണ് ഞങ്ങൾ വന്നിരിക്കുന്നത്, നിലവിലെ ചാമ്പ്യന്മാരെ നേരിടുന്നത് ആ നിയോഗത്തിന്റെ ഭാഗമാണ്,” നെവെസ് വ്യക്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് അർജന്റീന പ്രീക്വാർട്ടറിലെത്തിയത്. ലയണൽ മെസ്സി ഇതിനകം തന്നെ ആറ് ഗോളുകൾ നേടി ടോപ് സ്കോറർ പട്ടികയിൽ മുന്നിട്ടുനിൽക്കുന്നു. കേപ് വെർദെയുടെ സ്വപ്നതുല്യമായ മുന്നേറ്റം ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായിട്ടാണ് ഫുട്ബോൾ ലോകം കാണുന്നത്. മെസ്സിയുടെ അർജന്റീനയും കേപ് വെർദെയും തമ്മിലുള്ള പോരാട്ടം ഫുട്ബോൾ ആരാധകർ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
Summary: Cape Verde President Jose Maria Neves has expressed bold confidence that his country can stun reigning champions Argentina 1-0 in their historic first-ever World Cup Round of 32 clash. Despite being major underdogs, Cape Verde reached the knockout stages after impressive draws against Spain and Uruguay. While Argentina, led by Lionel Messi, remains the clear favorite, the Cape Verdean president maintains that his team is determined to continue their fairy-tale run by defeating the title holders.

