ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വന്ന തെറ്റായ പോസ്റ്റിന് പിന്നിൽ അദ്ദേഹത്തിന്റെ സഹായിയായ ‘പഹൽവാൻ’ ആണെന്ന് പ്രമുഖ പാക് മാധ്യമപ്രവർത്തകൻ അബ്സാർ ആലം ( Shehbaz Sharif X Gaffe). അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നതിനിടെയാണ്, പോസ്റ്റ് ചെയ്യേണ്ട ഉള്ളടക്കം പകർത്തിയെഴുതിയപ്പോൾ വന്ന പിഴവ് അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കിയത്.
അമേരിക്ക-ഇറാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട ഒരു ‘ഡ്രാഫ്റ്റ്’ സന്ദേശം, അതിലെ നിർദ്ദേശങ്ങൾ അടക്കം പ്രധാനമന്ത്രിയുടെ അക്കൗണ്ടിൽ നിന്ന് അതേപടി പോസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. വാട്സാപ്പിൽ ലഭിച്ച സന്ദേശം വേണ്ടത്ര ശ്രദ്ധിക്കാതെ ‘കോപ്പി-പേസ്റ്റ്’ ചെയ്തതാണ് വിനയായത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഡിജിറ്റൽ പ്രോട്ടോക്കോളുകളുടെ വീഴ്ചയാണ് ഇത് കാണിക്കുന്നതെന്ന് അബ്സാർ ആലം ആരോപിച്ചു.
ആരാണ് ഈ ‘പഹൽവാൻ’?
പ്രധാനമന്ത്രിയുടെ ഓഫിസിൽ ‘പഹൽവാൻ’ (ഗുസ്തിക്കാരൻ) എന്ന് വിളിക്കപ്പെടുന്ന വ്യക്തിയാണ് ഇതിന് പിന്നിലെന്നും ഇയാൾക്ക് വേണ്ടത്ര വിദ്യാഭ്യാസമില്ലെന്നും ആലം വെളിപ്പെടുത്തി. ഒരു കേന്ദ്രമന്ത്രിയുടെ സംരക്ഷണമുള്ളതിനാലാണ് ഇയാൾക്ക് ഈ പദവി ലഭിച്ചത്. ലോകത്തിന് മുന്നിൽ രാജ്യത്തെ നാണം കെടുത്തിയ ഇയാൾക്ക് നൽകിയ ശിക്ഷയും വിചിത്രമാണ്. ഏതാനും ദിവസത്തേക്ക് പ്രധാനമന്ത്രിയുടെ മുന്നിൽ പ്രത്യക്ഷപ്പെടരുത് എന്ന് മാത്രമാണ് ഇയാൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശമെന്നും ആലം പരിഹസിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ വെടിനിർത്തൽ ചർച്ചകൾക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന വേളയിലുണ്ടായ ഈ അബദ്ധം പാക് ഭരണകൂടത്തിലെ കെടുകാര്യസ്ഥതയുടെ തെളിവായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
Summary: Veteran Pakistani journalist Absar Alam blamed a personal aide nicknamed ‘Pehalwan’ for a major social media gaffe on Prime Minister Shehbaz Sharif’s official X account. The error occurred when a “draft” ceasefire post regarding US-Iran peace talks was copy-pasted with internal instructions. Alam alleged that ‘Pehalwan’, who is not well-educated, holds the position due to ministerial patronage. Despite the global embarrassment, the aide reportedly received only a mild reprimand and was told to stay out of the PM’s sight for a few days.

