ന്യൂഡൽഹി: മദ്യനയക്കേസിൽ തന്നെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ പിന്മാറണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ അധിക സത്യവാങ്മൂലം സമർപ്പിച്ചു. കേസിൽ കേന്ദ്ര ഏജൻസിക്ക് വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറലിന് കീഴിൽ ജഡ്ജിയുടെ മക്കൾ പ്രവർത്തിക്കുന്നത് നിഷ്പക്ഷമായ വിചാരണയെ ബാധിക്കുമെന്നാണ് എഎപി അധ്യക്ഷന്റെ വാദം.(Delhi liquor policy corruption case, Kejriwal files fresh petition in High Court)
നേരത്തെ നൽകിയ പിന്മാറ്റ അപേക്ഷയിൽ ഉൾപ്പെടുത്താൻ കഴിയാത്ത കൂടുതൽ വിവരങ്ങളാണ് പുതിയ സത്യവാങ്മൂലത്തിലൂടെ കെജ്‌രിവാൾ കോടതിയെ അറിയിച്ചത്. കേസിൽ സിബിഐക്ക് വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ തന്നെയാണ് ജഡ്ജിയുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ കേസുകൾ അനുവദിക്കുന്ന ഭരണഘടനാ സംവിധാനത്തിന്റെ ഭാഗമെന്നും, ഇത് നേരിട്ടുള്ള താൽപ്പര്യ സംഘർഷത്തിന് കാരണമാകുമെന്നും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.
ഇതൊരു രാഷ്ട്രീയ പ്രധാന്യമുള്ള കേസാണെന്നും കേന്ദ്രത്തിലെ ഭരണകക്ഷിയുടെ പ്രധാന രാഷ്ട്രീയ എതിരാളിയായ തന്നെ ലക്ഷ്യം വെച്ചുള്ള പ്രോസിക്യൂഷൻ നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. നീതി നടപ്പിലായാൽ മാത്രം പോരാ, അത് നടപ്പിലാകുന്നു എന്ന് തോന്നുകയും വേണമെന്ന സുപ്രീം കോടതി പരാമർശവും അദ്ദേഹം ഓർമ്മിപ്പിച്ചു. കെജ്‌രിവാളിന്റെ ആവശ്യത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു. കെജ്‌രിവാളിന്റേത് “അപക്വമായ മനസ്സിന്റെ വെറും തോന്നലുകൾ” മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ ജഡ്ജി പിന്മാറുന്നത് മോശം കീഴ്വഴക്കം സൃഷ്ടിക്കുമെന്നും കെജ്‌രിവാളിനെതിരെ കോടതി അലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നും മേത്ത ആവശ്യപ്പെട്ടു.

