സിയാറ്റിൽ: അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനത്തെ സിയാറ്റിലിൽ നടന്ന പ്രശസ്തമായ ‘ബൈറ്റ് ഓഫ് സിയാറ്റിൽ’ (Bite of Seattle) ഭക്ഷ്യമേളയ്ക്കിടെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Seattle Mass Shooting). പരിക്കേറ്റവരിൽ ഒരു പിഞ്ചുകുഞ്ഞും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്.
ഞായറാഴ്ച വൈകിട്ടാണ് സിയാറ്റിൽ സെന്ററിൽ ഭക്ഷ്യമേള പുരോഗമിക്കുമ്പോൾ വെടിവെപ്പ് ഉണ്ടായത്. രണ്ട് പേർ പരസ്പരം വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് സിയാറ്റിൽ പൊലീസ് അസിസ്റ്റന്റ് ചീഫ് ടൈറോൺ ഡേവിസ് മാധ്യമങ്ങളോട് പറഞ്ഞു. വെടിവെപ്പിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ “വിശ്വസിക്കാനാകാത്ത ദുരന്തവും ഭീകരമായ അക്രമസംഭവവും” എന്നാണ് സിയാറ്റിൽ മേയർ കേറ്റി വിൽസൺ വിശേഷിപ്പിച്ചത്. നഗരത്തിലും രാജ്യത്തും വർധിച്ചുവരുന്ന തോക്കുപയോഗിച്ചുള്ള അക്രമങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നതായും, കഴിഞ്ഞ ദിവസങ്ങളിലായി സിയാറ്റിലിൽ തുടർച്ചയായി മൂന്ന് പ്രധാന വെടിവെപ്പ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ കസ്റ്റഡിയിലുള്ളത് ഒരു യുവാവാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒളിവിലുള്ള രണ്ടാമത്തെ പ്രതിക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്. സംഭവസ്ഥലത്ത് നിന്ന് രണ്ട് തോക്കുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതക വിഭാഗവും ഗൺ വയലൻസ് റിഡക്ഷൻ യൂണിറ്റും ഉൾപ്പെടെയുള്ള പ്രത്യേക അന്വേഷണസംഘങ്ങൾ കേസ് അന്വേഷിച്ചുവരികയാണ്.
വെടിവെപ്പിൽ ആദ്യം രണ്ട് പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ചികിത്സയിലായിരുന്ന ഒരാൾ പിന്നീട് മരണത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ മൂന്ന് ആയി ഉയർന്നു. ആശുപത്രിയിൽ കഴിയുന്ന നാല് പേരുടെയും നില നിലവിൽ തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. നിലവിൽ പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
Summary: Three people were killed and four others, including a toddler, were injured in a shooting at Seattle’s Bite of Seattle food festival. Police have taken one suspect into custody, are searching for another, and believe the shooting involved two people firing at each other.


