ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനുള്ള ‘പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026’ ചർച്ചയിൽ പ്രതിപക്ഷം പങ്കെടുത്തില്ലെങ്കിലും ബിൽ ലോക്‌സഭയിൽ പാസാക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. പരീക്ഷാ പരിഷ്‌കരണ ബില്ലിന്മേൽ ചർച്ച നടത്താൻ പ്രതിപക്ഷ കക്ഷികൾ തയാറായില്ലെങ്കിൽ, ചർച്ചയില്ലാതെ തന്നെ സർക്കാർ ബിൽ പാസാക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ലോക്‌സഭയിൽ വ്യക്തമാക്കി.(Anti Paper Leak Bill, Kiren Rijiju says Government Will Pass Bill Without Debate)
വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനും പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ പൂർണ്ണമായി അവസാനിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചരിത്രപരമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്ന് റിജിജു ചൂണ്ടിക്കാട്ടി. പരീക്ഷാ സംവിധാനം പരിഷ്‌കരിക്കുന്നതിനായി വിപ്ലവകരമായ ബില്ലാണ് സഭയിൽ അവതരിപ്പിച്ചിട്ടുള്ളതെന്നും ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമനടപടികൾ ഇതിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ ഇത്തരം ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ ബില്ലിന്മേൽ നടക്കാൻ പോകുന്ന ചർച്ചയിൽ പ്രതിപക്ഷം രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് പങ്കാളികളാകണമെന്ന് കിരൺ റിജിജു അഭ്യർത്ഥിച്ചു.
ഡോ. ജിതേന്ദ്ര സിംഗ് ലോക്‌സഭയിൽ അവതരിപ്പിച്ച ‘പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026’ സഭയിൽ നേരിട്ട് ചർച്ച ചെയ്യുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷമാകുന്നു. ബിൽ നേരിട്ട് ചർച്ചയ്ക്ക് എടുക്കാതെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്കോ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്കോ വിടണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അക്രമങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദ്യം ലോക്‌സഭയിൽ പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വിദ്യാർത്ഥികളോട് നടന്ന അതിക്രമങ്ങളിൽ പ്രധാനമന്ത്രിയും സർക്കാരും മാപ്പ് പറയണമെന്ന് കോൺഗ്രസ് എം.പി ആവശ്യപ്പെട്ടു.
അതേസമയം, സഭയിൽ ബില്ലിന്മേൽ നേരിട്ടുള്ള ചർച്ചയ്ക്കാണ് കേന്ദ്ര സർക്കാർ തയാറെടുക്കുന്നത്. ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ചയ്ക്ക് സർക്കാർ നിർദ്ദേശിച്ചേക്കും. ചർച്ചയിൽ പങ്കെടുക്കേണ്ട എൻ.ഡി.എ നേതാക്കളുടെ പട്ടിക ബി.ജെ.പിയും എൻ.ഡി.എയും സ്പീക്കർ ഓം ബിർളയ്ക്ക് കൈമാറി. ബാൻസുരി സ്വരാജ്, തേജസ്വി സൂര്യ, അനുരാഗ് ഠാക്കൂർ, ശ്രീകാന്ത് ഷിൻഡെ ഉൾപ്പെടെ 12 നേതാക്കളാണ് ഭരണപക്ഷത്തുനിന്ന് ചർച്ചയിൽ പങ്കെടുക്കുക. വൈകീട്ട് 5 മണിക്ക് ചർച്ച ആരംഭിക്കുന്നതിനായി എല്ലാ പാർട്ടികളും കൂടിയാലോചനകൾ നടത്താൻ സ്പീക്കർ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Summary
Parliamentary Affairs Minister Kiren Rijiju announced in the Lok Sabha that the government will pass the Public Examinations (Prevention of Unfair Means) Amendment Bill, 2026, even without debate if Opposition parties boycott the discussion. Urging the Opposition to participate, Rijiju highlighted Prime Minister Narendra Modi’s initiative to bring revolutionary reforms to prevent paper leaks and protect students’ futures.


