ദുബായ്: ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതോടെ ലോകത്തെ ഏറ്റവും തിരക്കേറിയ എണ്ണക്കടത്ത് പാതയിൽ കുടുങ്ങിക്കിടക്കുന്നത് 20,000-ത്തോളം നാവികരാണ്. ഫെബ്രുവരി 28-ന് യുഎസ് ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ ആരംഭിച്ചത് മുതൽ മേഖലയിലെ കപ്പൽ ഗതാഗതം താറുമാറായിരിക്കുകയാണ് (Seafarers stranded Strait of Hormuz). ഏപ്രിൽ 7-ന് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ആക്രമണങ്ങൾ തുടരുന്നത് നാവികരുടെ മോചനത്തിന് തടസ്സമാകുന്നു.
ഇറാനിയൻ തുറമുഖങ്ങളിലും കപ്പലുകളിലുമായി നിരവധി ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നുണ്ട്. പലർക്കും മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല. ഭക്ഷണം ഉള്ളിയും ഉരുളക്കിഴങ്ങും മാത്രമായി ചുരുങ്ങിയതായും റിപ്പോർട്ടുകളുണ്ട്. കടലിടുക്കിൽ ഇറാൻ വ്യാപകമായി കടൽ മൈനുകൾ വിതറിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ കപ്പലുകൾ പുറത്തുകടക്കുന്നതിന് വലിയ ഭീഷണിയാകുന്നു. ഇത് നീക്കം ചെയ്യാൻ മാസങ്ങൾ എടുത്തേക്കാം. കപ്പലുകൾക്ക് മുകളിലൂടെ ഡ്രോണുകളും മിസൈലുകളും താഴ്ന്നു പറക്കുന്നത് നാവികരെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്നു. ഇതിനോടകം പത്തോളം നാവികർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ കണക്ക്.
യുഎസിന്റെ ഉപരോധവും ഇറാന്റെ പ്രത്യാക്രമണങ്ങളും തുടരുന്നതിനിടയിൽ, കപ്പൽ ഉടമകൾ പലരും തൊഴിലാളികളെ ഉപേക്ഷിച്ചു പോകുന്നതായും പരാതിയുണ്ട്. വലിയ അന്താരാഷ്ട്ര കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് സഹായം നൽകുന്നുണ്ടെങ്കിലും, ചെറിയ കമ്പനികളിലെ തൊഴിലാളികൾ ശമ്പളവും ഭക്ഷണമില്ലാതെ വലയുകയാണ്. മേഖലയിൽ സമാധാനം പുനഃസ്ഥാപിച്ചാൽ മാത്രമേ ഈ ‘മാനുഷിക പ്രതിസന്ധി’ക്ക് പരിഹാരമാകൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Summary: Around 20,000 seafarers, including many Indians, are stranded in the Gulf region due to the ongoing conflict between the US and Iran in the Strait of Hormuz. Despite a ceasefire, recurrent attacks and sea mines have brought maritime traffic to a standstill. Many workers face dwindling food supplies and unpaid wages, creating what the IMO describes as an unprecedented humanitarian crisis.

