കീവ്: ഉക്രെയ്ൻ തലസ്ഥാനമായ കീവിലെ സൈനിക പ്രതിരോധ കേന്ദ്രങ്ങൾക്കും കമാൻഡ് ഓഫീസുകൾക്കും നേരെ വരും ദിവസങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തുമെന്ന് റഷ്യയുടെ മുന്നറിയിപ്പ് (Russia Kyiv Missile Strike). നഗരത്തിലുള്ള നയതന്ത്രജ്ഞർ ഉൾപ്പെടെയുള്ള മുഴുവൻ വിദേശികളോടും എത്രയും വേഗം കീവ് വിട്ടുപോകണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ആവശ്യപ്പെട്ടു. റഷ്യൻ പ്രദേശങ്ങളിലെ ജനവാസ മേഖലകൾക്ക് നേരെ ഉക്രെയ്ൻ നടത്തുന്ന ഭീകരാക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് ഈ വ്യോമാക്രമണ പരമ്പരയെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അറിയിച്ചു. റഷ്യൻ നിയന്ത്രണത്തിലുള്ള കിഴക്കൻ ഉക്രെയ്നിലെ ലുഹാൻസ്കിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥി ഹോസ്റ്റലിന് നേരെ ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് റഷ്യ നിലപാട് കടുപ്പിച്ചത്. എന്നാൽ തങ്ങൾ റഷ്യയുടെ ഒരു പ്രമുഖ ഡ്രോൺ കമാൻഡ് യൂണിറ്റിനെയാണ് തകർത്തതെന്നാണ് ഉക്രെയ്ൻ സൈന്യത്തിന്റെ അവകാശവാദം.
കഴിഞ്ഞ ഞായറാഴ്ച കീവിൽ റഷ്യ നടത്തിയ ഏറ്റവും ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെടുകയും 91 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിൽ ആണവായുധം വഹിക്കാൻ ശേഷിയുള്ള ‘ഓറെഷ്നിക്’ ഹൈപ്പർസോണിക് മിസൈലാണ് റഷ്യ പ്രയോഗിച്ചതെന്ന് ഉക്രെയ്ൻ സ്ഥിരീകരിച്ചു. കീവിലെ ചരിത്രപ്രസിദ്ധമായ ചോർണോബിൽ മ്യൂസിയം ഉൾപ്പെടെ മുന്നൂറോളം കേന്ദ്രങ്ങൾക്ക് ഞായറാഴ്ചത്തെ ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി വ്യക്തമാക്കി. റഷ്യയുടെ ഭാഗത്തുനിന്നുള്ള ഇത്തരം ഭീഷണികൾക്കും ബ്ലാക്ക്‌മെയിലിംഗുകൾക്കും ഉക്രെയ്ൻ വഴങ്ങില്ലെന്ന് വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ വ്യക്തമാക്കി. റഷ്യ ഭീതിയും ഒറ്റപ്പെടലും സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ തങ്ങൾ കീവ് വിട്ടുപോകില്ലെന്നും യൂറോപ്യൻ യൂണിയൻ ദൗത്യസംഘം അറിയിച്ചു. യു.എസിന്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ, വരാനിരിക്കുന്ന കടുത്ത റഷ്യൻ ആക്രമണങ്ങളെ നേരിടാൻ വടക്കൻ അതിർത്തികളിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ ഉക്രെയ്ൻ തയ്യാറെടുക്കുകയാണ്.
Summary: Russia has announced plans to launch systematic strikes on military targets and decision-making centers in Kyiv, urging foreigners and diplomats to evacuate immediately. The warning follows a massive Russian bombardment involving an Oreshnik hypersonic missile that killed two and wounded 91 in the Ukrainian capital. While Ukraine and its EU allies vowed not to surrender to Russian blackmail, fighting has intensified across several regions, with heavy casualties reported on both sides.

