കാൺപൂർ: ഉദ്യോഗാർത്ഥികളുടെ വൻ തിരക്കിനെത്തുടർന്നുണ്ടായ ജനക്കൂട്ടവും പ്രതിഷേധവും കാരണം കാൺപൂരിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ എസ്എസ്‌സി ജിഡി പരീക്ഷ റദ്ദാക്കി. പരീക്ഷാ കേന്ദ്രത്തിന്റെ യഥാർത്ഥ ശേഷിയേക്കാൾ ഇരട്ടിയിലധികം ഉദ്യോഗാർത്ഥികൾക്ക് ഒരേ സമയം അഡ്മിറ്റ് കാർഡ് നൽകിയതാണ് രാജ്യതലസ്ഥാനത്തിന് സമീപമുള്ള കാൺപൂരിൽ വൻ ക്രമക്കേടിനും റോഡ് ഉപരോധത്തിനും കാരണമായത്.(SSC GD Exam Cancelled Over Crowding Issues Exam Centre Capacity Overlap)
മഹാരാജ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പുർവാമീറിലുള്ള ‘ശ്രീമതി രാംകാളി ഇഖ്ബാൽ ബഹാദൂർ ഓൺലൈൻ സെന്ററി’ലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തിങ്കളാഴ്ച രണ്ട് ഷിഫ്റ്റുകളിലായാണ് എസ്എസ്‌സി ജിഡി കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷ നിശ്ചയിച്ചിരുന്നത്. ഒരു ഷിഫ്റ്റിൽ പരമാവധി 399 പേരെ മാത്രം ഇരുത്തി പരീക്ഷ നടത്താൻ ശേഷിയുള്ള കേന്ദ്രത്തിലേക്ക് ഒന്നാം ഷിഫ്റ്റിനായി എത്തിയത് 819 ഉദ്യോഗാർത്ഥികളാണ്.
ആദ്യഘട്ടത്തിൽ 350 പേരെ ഹാളിൽ പ്രവേശിപ്പിച്ചെങ്കിലും പുറത്ത് അഡ്മിറ്റ് കാർഡുമായി നൂറുകണക്കിന് ആളുകൾ ബാക്കിയായതോടെ ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതോടെ പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലയുള്ളവർ നടത്തിയ പരിശോധനയിലാണ് ഒരേ സമയം 819 പേർക്ക് ഇവിടെ കേന്ദ്രം അനുവദിച്ചതായി കണ്ടെത്തിയത്. ദൂരപ്രദേശങ്ങളിൽ നിന്നും പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർത്ഥികൾ തെരുവിൽ പ്രതിഷേധിച്ചതോടെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു.
പരീക്ഷാ കേന്ദ്രത്തിൽ ക്രമക്കേടുകൾ നടന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും, പരീക്ഷാ ഏജൻസിക്ക് പറ്റിയ സാങ്കേതിക പിഴവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഡിസിപി (ഈസ്റ്റ്) സത്യജിത് ഗുപ്ത വ്യക്തമാക്കി. എസ്എസ്‌സി ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിൽ തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന രണ്ട് ഷിഫ്റ്റുകളിലെയും പരീക്ഷകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. പുതിയ പരീക്ഷാ തീയതി ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴിയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും അറിയിക്കും. ദൂരസ്ഥലങ്ങളിൽ നിന്നും പണം ചിലവഴിച്ച് എത്തിയ തങ്ങൾക്ക് യാത്രാബത്ത അനുവദിക്കണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Summary
The SSC GD Constable examination at a centre in Kanpur was cancelled following chaos and student protests. The commotion started after 819 candidates were allotted call letters for a single shift at an online exam centre that had a maximum seating capacity of only 399.

