യെമനിലെ ഹൂത്തി വിമതർ സൗദി അറേബ്യയുടെ ചെങ്കടൽ തീരത്തെ എണ്ണസ്ഥാപനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് പിന്നാലെ ബാബ് എൽ-മന്ദേബ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം ഗണ്യമായി കുറഞ്ഞതായി പുതിയ കപ്പൽഗതാഗത വിവരങ്ങൾ വ്യക്തമാക്കുന്നു (Red Sea Shipping Disruption). അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പൽ ഗതാഗതവും വാരാന്ത്യത്തിൽ താഴ്ന്ന നിലയിൽ തുടർന്നു.
കപ്പൽഗതാഗത വിശകലന സ്ഥാപനമായ ക്ലെപ്ലറിന്റെ (Kpler) കണക്കുകൾ പ്രകാരം, ഞായറാഴ്ച ബാബ് എൽ-മന്ദേബ് കടലിടുക്കിലൂടെ കടന്നുപോയത് വെറും 11 ചരക്കുകപ്പലുകളാണ്. സമീപ മാസങ്ങളിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്. അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, സൗദി അറേബ്യയുടെ എണ്ണക്കയറ്റുമതി തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹൂത്തികൾ ചെങ്കടൽ മേഖലയിലെ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. ഞായറാഴ്ച കടന്നുപോയ 11 കപ്പലുകളിൽ ഏഴെണ്ണം എണ്ണ ടാങ്കറുകളായിരുന്നു. ഇതിൽ മൂന്നെണ്ണം ചെങ്കടലിലേക്ക് പ്രവേശിച്ചപ്പോൾ, രണ്ടെണ്ണം സൗദി തുറമുഖമായ യാൻബുവിൽ നിന്ന് അസംസ്കൃത എണ്ണ കയറ്റുന്നതിനായാണ് എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മറ്റൊന്ന് റഷ്യയുമായി ബന്ധമുള്ള കപ്പലായിരുന്നു.
അതേസമയം, ചെങ്കടലിൽ നിന്ന് പുറത്തേക്ക് പോയ നാല് കപ്പലുകളിൽ ഹോങ്കോങ് പതാകയിലുള്ള ന്യൂ എക്സ്പ്ലോറർ എന്ന സൂപ്പർ ടാങ്കർ രണ്ട് ദശലക്ഷം ബാരൽ സൗദി, യുഎഇ അസംസ്കൃത എണ്ണയുമായി ചൈനയിലെ നിങ്ബോ തുറമുഖത്തേക്കാണ് യാത്രതിരിച്ചത്. മറ്റൊരു ടാങ്കർ ഒരു ദശലക്ഷം ബാരൽ റഷ്യൻ അസംസ്കൃത എണ്ണയുമായി ചൈനയിലേക്കും, ഏകദേശം 7.5 ലക്ഷം ബാരൽ സൗദി എണ്ണയുമായി മറ്റൊരു കപ്പൽ പാകിസ്ഥാനിലേക്കും യാത്ര തുടരുകയാണ്. ഹോങ്കോങ് പതാകയിലുള്ള ന്യൂ പേൾ എന്ന മറ്റൊരു വൻ ടാങ്കറും രണ്ട് ദശലക്ഷം ബാരൽ സൗദി അസംസ്കൃത എണ്ണയുമായി ചൈനയിലെ ഷൗഷാൻ തുറമുഖത്തേക്ക് ബാബ് എൽ-മന്ദേബ് വഴി പുറപ്പെട്ടിട്ടുണ്ട്. ഹൂത്തികൾ നാവിക ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ചൈനയിലേക്ക് ഈ മാർഗം ഉപയോഗിച്ച് പോകുന്ന നാലാമത്തെ സൂപ്പർ ടാങ്കറാണിത്.
ശനിയാഴ്ച സൗദി സർക്കാർ ഉടമസ്ഥതയിലുള്ള അരാംകോയുടെ ജിസാൻ, യാൻബു നഗരങ്ങളിലെ എണ്ണസ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവ് യഹ്യ സരീ സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ ആശങ്കകൾ വീണ്ടും ശക്തമായിരിക്കുകയാണ്. ഇതിനിടെ, അമേരിക്കയും ഇറാനും പരസ്പര ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പൽ ഗതാഗതത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വാരാന്ത്യത്തിൽ പ്രതിദിനം പത്ത് കപ്പലിൽ താഴെ മാത്രമാണ് കടലിടുക്ക് കടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഞായറാഴ്ച കടന്നുപോയ ഏഴ് കപ്പലുകളിൽ മൂന്നെണ്ണം ഇറാനുമായി ബന്ധമുള്ള എണ്ണ ഉൽപ്പന്ന ടാങ്കറുകളായിരുന്നു.
ചെങ്കടലിലെയും ഹോർമുസ് കടലിടുക്കിലെയും സുരക്ഷാ പ്രതിസന്ധി ആഗോള എണ്ണവിതരണ ശൃംഖലയെ വീണ്ടും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. കപ്പൽഗതാഗതത്തിലെ തടസ്സം മൂലം മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ അസംസ്കൃത എണ്ണയുടെ സ്പോട്ട് വില കഴിഞ്ഞ ആഴ്ച രണ്ടുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു.
Summary: Shipping through the Bab el-Mandeb Strait dropped sharply after Yemen’s Houthi rebels attacked Saudi oil facilities along the Red Sea coast. The disruption has intensified concerns over global oil supplies, while traffic through the Strait of Hormuz also remains subdued.


