ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പെട്രോൾ, ഡീസൽ വിലയിൽ വൻ കുറവ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പെട്രോൾ ലിറ്ററിന് 74 രൂപയും ഹൈ-സ്പീഡ് ഡീസലിന് 67 രൂപയുമാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ കുറവിന്റെ ഗുണഫലം ജനങ്ങൾക്ക് ലഭ്യമാക്കാനാണ് സർക്കാർ തീരുമാനമെന്ന് പ്രധാനമന്ത്രി അറിയിച്ചു.(Pakistan fuel prices, Pakistan Announces Significant Reduction In Fuel Prices)
പുതിയ തീരുമാനപ്രകാരം പെട്രോൾ വില ലിറ്ററിന് 299.78 രൂപയായും ഡീസൽ വില 311.78 രൂപയായും കുറയും. നേരത്തെ ഇത് യഥാക്രമം 373.78 രൂപയും 378.78 രൂപയുമായിരുന്നു. യു.എസ്-ഇറാൻ സമാധാന കരാറിനെത്തുടർന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഊർജ്ജ വിതരണം പുനസ്ഥാപിച്ചതിനെത്തുടർന്നും ഉണ്ടായ ആശ്വാസമാണ് വില കുറയ്ക്കാൻ സർക്കാരിനെ പ്രാപ്തമാക്കിയത്.
യു.എസ്-ഇറാൻ സംഘർഷത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ വലിയ വിലക്കയറ്റമാണ് പാകിസ്ഥാൻ നേരിട്ടത്. ഏപ്രിൽ മൂന്നാം തീയതിയോടെ ഇന്ധനവില ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. പിന്നീട് സർക്കാരിന്റെ ഇടപെടലിലൂടെയാണ് വില നിയന്ത്രണവിധേയമാക്കിയത്. മേഖലയിൽ സമാധാനം കൊണ്ടുവരാൻ പാകിസ്ഥാൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെയും, ഇതിനായി പ്രവർത്തിച്ച ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്‌വി, വിദേശകാര്യമന്ത്രി ഇഷാഖ് ദാർ തുടങ്ങിയവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറിന്റെ ശ്രമങ്ങളെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ജനങ്ങളുടെ ദുരിതങ്ങൾ മനസ്സിലാക്കുന്നുവെന്നും, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ സഹകരിച്ചതിന് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു. സാമ്പത്തിക സ്ഥിരത നിലനിർത്താനും പണപ്പെരുപ്പം കുറയ്ക്കാനുമുള്ള നടപടികൾ സർക്കാർ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Pakistan Prime Minister Shehbaz Sharif has announced a significant reduction in fuel prices, cutting petrol by Rs 74 and high-speed diesel by Rs 67 per litre. This decision follows easing tensions in the Middle East and the restoration of energy shipping through the Strait of Hormuz, with the government aiming to pass on the benefits of declining global oil prices to the public.

