അങ്കാറ: തുർക്കിയിലെ അങ്കാറയിൽ അടുത്തയാഴ്ച നടക്കുന്ന നാറ്റോ ഉച്ചകോടി നിർണ്ണായകമാകുന്നു. ഇറാൻ യുദ്ധം, ഗ്രീൻലാൻഡ് വിഷയം തുടങ്ങിയ കാര്യങ്ങളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ മറികടന്ന് മുന്നോട്ട് പോകാനാണ് യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം (NATO Summit Ankara). വാഷിംഗ്ടൺ തങ്ങളുടെ പ്രതിബദ്ധതകൾ കുറയ്ക്കുന്ന സാഹചര്യത്തിൽ, യൂറോപ്പിന്റെ പ്രതിരോധം ശക്തിപ്പെടുത്താൻ തങ്ങൾ സജ്ജമാണെന്ന് തെളിയിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
റഷ്യൻ ഭീഷണി നേരിടാൻ പ്രതിരോധ ചെലവ് വർദ്ധിപ്പിക്കാനുള്ള വാഗ്ദാനങ്ങൾ യൂറോപ്യൻ രാജ്യങ്ങൾ പാലിക്കുന്നുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ വ്യക്തമാക്കി. കോടിക്കണക്കിന് ഡോളറിന്റെ പുതിയ ആയുധ കരാറുകൾ ഉച്ചകോടിയിൽ ഒപ്പുവെക്കും. യുക്രെയിനിനുള്ള സൈനിക സഹായം തുടരുമെന്ന് നേതാക്കൾ ഉറപ്പിച്ചു പറയുമെന്നും, ഉച്ചകോടിയിൽ പങ്കെടുക്കുന്ന യുക്രെയിൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്‌കി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗനുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
നാറ്റോ അംഗങ്ങൾക്കായി പണം ചെലവഴിക്കുന്നതിൽ തങ്ങൾക്ക് യാതൊരു നേട്ടവുമില്ലെന്ന് ഡൊണാൾഡ് ട്രംപ് അടുത്തിടെ പരാമർശിച്ചിരുന്നു. ഇത് ഉച്ചകോടിയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കുമോ എന്ന ആശങ്ക യൂറോപ്യൻ രാജ്യങ്ങൾക്കുണ്ട്. ട്രംപിന്റെ ഇറാൻ യുദ്ധം നാറ്റോ സഖ്യത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും, ട്രംപും എർദോഗനും മാർക്ക് റുട്ടെയും തമ്മിലുള്ള ശക്തമായ ബന്ധം ഉച്ചകോടി സുഗമമാക്കുമെന്നാണ് യൂറോപ്യൻ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. അന്തിമമായ അനുരഞ്ജനങ്ങൾക്ക് റുട്ടെയുടെ നേതൃത്വം തുണയാകുമെന്നും അവർ വിശ്വസിക്കുന്നു.
Summary: NATO leaders are set to meet in Ankara next week, aiming to mend strained transatlantic relations with U.S. President Donald Trump regarding the Iran war and recent geopolitical tensions. While Trump continues to criticize NATO members for their defense spending, European allies are eager to showcase their increased investment in defense and their continued support for Ukraine. Despite the lingering bitterness, the alliance hopes that diplomatic efforts by Secretary General Mark Rutte and the shared strategic priorities will ensure a productive summit.

