ലണ്ടൻ: ബ്രിട്ടനിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്ക് വൻ തിരിച്ചടി. പ്രധാനമന്ത്രിയായി കീർ സ്റ്റാർമർ അധികാരമേറ്റ് രണ്ട് വർഷം തികയുന്നതിന് മുൻപാണ് ജനവിധി ലേബർ പാർട്ടിക്ക് എതിരായത് (Keir Starmer Labour Party Loss). എന്നാൽ തിരഞ്ഞെടുപ്പ് ഫലം തന്റെ ഇച്ഛാശക്തിയെ തളർത്തിയിട്ടില്ലെന്നും ബ്രിട്ടനിൽ ‘മാറ്റം’ കൊണ്ടുവരാനുള്ള പോരാട്ടം തുടരുമെന്നും സ്റ്റാർമർ വ്യക്തമാക്കി.
ഇംഗ്ലണ്ടിലെ 136 ലോക്കൽ കൗൺസിലുകളിലേക്കും സ്കോട്ട്‌ലൻഡ്, വെയ്‌ൽസ് എന്നിവിടങ്ങളിലെ പാർലമെന്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ലേബർ പാർട്ടിയുടെ പരമ്പരാഗത കോട്ടകളായ ഇംഗ്ലണ്ടിലെ വ്യാവസായിക മേഖലകളിൽ പോലും പാർട്ടിക്ക് വൻ സീറ്റുകൾ നഷ്ടമായി. ഇംഗ്ലണ്ടിൽ മാത്രം ലേബർ പാർട്ടിക്ക് 254 സീറ്റുകൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്കുകൾ. നൈജൽ ഫരാജിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെ വൻ മുന്നേറ്റമാണ് നടത്തിയത്. ഇംഗ്ലണ്ടിൽ 367 കൗൺസിൽ സീറ്റുകൾ റിഫോം യുകെ പിടിച്ചെടുത്തു. ലണ്ടനിലെ ഹാവറിംഗ് കൗൺസിലിന്റെ ഭരണം ചരിത്രത്തിലാദ്യമായി ഇവർ സ്വന്തമാക്കി. ഗ്രീൻ പാർട്ടി, സ്കോട്ടിഷ് നാഷണൽ പാർട്ടി, പ്ലെയ്ഡ് സിമ്രു എന്നിവരും വിവിധയിടങ്ങളിൽ കരുത്ത് തെളിയിച്ചു. ഇത് ബ്രിട്ടനിലെ പരമ്പരാഗത ദ്വികക്ഷി രാഷ്ട്രീയത്തിന്റെ അന്ത്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ജീവിതച്ചെലവ് വർദ്ധനവ്, ഉക്രെയ്ൻ-ഇറാൻ യുദ്ധങ്ങൾ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി, നയപരമായ തീരുമാനങ്ങളിലെ മാറ്റങ്ങൾ എന്നിവ സ്റ്റാർമറുടെ ജനപ്രീതി കുറയാൻ കാരണമായി. പരാജയത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റാർമർ രാജിവെക്കണമെന്ന സമ്മർദ്ദം പാർട്ടിനുള്ളിൽ നിന്നുതന്നെ ഉയരുന്നുണ്ടെങ്കിലും, തൽക്കാലം നേതൃമാറ്റം വേണ്ടെന്ന നിലപാടിലാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ. 2029-ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനവികാരമായാണ് ഈ ഫലത്തെ വിലയിരുത്തുന്നത്.
Summary: British Prime Minister Keir Starmer’s Labour Party suffered a major blow in the UK local elections, losing over 250 seats in traditional strongholds. Nigel Farage’s Reform UK party emerged as the big winner, gaining 367 seats and signaling a shift toward multi-party politics in Britain. Despite the heavy losses and calls for a leadership change, Starmer vowed to stay on and deliver the “change” he promised voters.

