ടോക്കിയോ: വടക്കൻ ജപ്പാനിൽ തിങ്കളാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തെത്തുടർന്ന് തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ അലയടിച്ചു (Japan Tsunami Warning). റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഉച്ചകഴിഞ്ഞ് 5:34-ഓടെ ഇവാത്തെ പ്രവിശ്യയിലെ കുജി പോർട്ടിൽ 80 സെന്റിമീറ്റർ ഉയരമുള്ള തിരമാലകൾ എത്തിയതായി ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സുനാമി മുന്നറിയിപ്പിനെത്തുടർന്ന് തീരപ്രദേശങ്ങളിൽ നിന്നും നദീതീരങ്ങളിൽ നിന്നും ജനങ്ങളോട് ഉടൻ മാറിതാമസിക്കാൻ അധികൃതർ നിർദ്ദേശിച്ചു. ഉയർന്ന പ്രദേശങ്ങളിലേക്കോ സുരക്ഷിതമായ കെട്ടിടങ്ങളിലേക്കോ മാറാനാണ് പ്രധാനമന്ത്രി സനേ തകൈച്ചി ജനങ്ങളോട് ആവശ്യപ്പെട്ടത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ക്രൈസിസ് മാനേജ്‌മെന്റ് ടീം രൂപീകരിച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടോ എന്ന് സർക്കാർ പരിശോധിച്ചുവരികയാണ്.
സുനാമി തിരമാലകൾ ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദ്ദേശമുണ്ട്. ലോകത്ത് ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. 2011-ലെ മഹാദുരന്തത്തിന്റെ ഓർമ്മകൾ നിലനിൽക്കുന്നതിനാൽ രാജ്യം അതീവ ജാഗ്രതയിലാണ്. 2025 ഡിസംബറിലും ജപ്പാൻ തീരത്ത് 7.5 തീവ്രതയുള്ള ഭൂചലനവും സുനാമി മുന്നറിയിപ്പും ഉണ്ടായിരുന്നു. പസഫിക് ‘റിംഗ് ഓഫ് ഫയറിൽ’ സ്ഥിതി ചെയ്യുന്ന ജപ്പാനിൽ പ്രതിവർഷം ശരാശരി 1,500 ഓളം ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇവാത്തെ, അയോമോറി പ്രവിശ്യകളുടെ തീരങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്.
Summary: An 80-centimetre tsunami wave hit the port of Kuji in northern Japan’s Iwate prefecture following a powerful 7.4-magnitude earthquake on Monday. The Japan Meteorological Agency (JMA) issued immediate evacuation orders for coastal and riverside areas, urging residents to move to higher ground. Prime Minister Sanae Takaichi confirmed the setup of a crisis management team to assess potential casualties and property damage. Japan, situated on the Pacific “Ring of Fire,” remains on high alert as tsunami waves are expected to hit repeatedly.

