കോഴിക്കോട്: വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിൽ സ്ട്രോങ്ങ് റൂം തുറന്ന സംഭവത്തിൽ അതീവ ദുരൂഹതയുണ്ടെന്ന് യുഡിഎഫ് നേതാക്കൾ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണോ നടന്നതെന്ന് സംശയിക്കുന്നതായി എം.കെ. രാഘവൻ എംപി, ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ എന്നിവർ ആരോപിച്ചു.(Attempt to sabotage the election, UDF leaders in Kozhikode strong room controversy)
വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ പൂർണ്ണമായും ബിഎസ്എഫിനെ ഏൽപ്പിക്കണം. സ്ട്രോങ്ങ് റൂമിന് സമീപമുള്ള സ്പെയർ റൂമുകൾ തുറക്കുന്നത് സുരക്ഷാ ഭീഷണിയാണ്. ഇത്തരം മുറികൾ പൂർണ്ണമായും അടച്ചുപൂട്ടണമെന്നും ഇവർ ആവശ്യപ്പെട്ടു. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ സംഭവത്തിൽ തന്റെ ഭാഗം വിശദീകരിച്ചു.
രാവിലെ എട്ടു മണിയോടെയാണ് വരണാധികാരി മുറി തുറക്കുന്ന കാര്യം വിളിച്ച് അറിയിച്ചത്. ഒൻപത് മണിക്ക് എത്താൻ ആവശ്യപ്പെട്ടെങ്കിലും താൻ എത്തുമ്പോഴേക്കും മുറി തുറക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ മുറി തുറന്നത് ഏജന്റിന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും തഹ്ലിയ വ്യക്തമാക്കി. വിവാദമുയർന്ന സാഹചര്യത്തിൽ വരണാധികാരി വീണ്ടും വ്യക്തത വരുത്തി.
വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകൾ സുരക്ഷിതമാണ്. പോളിംഗ് സാമഗ്രികൾ സൂക്ഷിച്ച ‘മെറ്റീരിയൽസ് റൂം’ മാത്രമാണ് തുറന്നത്. പേരാമ്പ്ര മണ്ഡലത്തിലെ പോളിംഗ് സാമഗ്രികൾ പരിശോധിക്കുന്നതിനാണ് മുറി തുറന്നത്. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും അറിയിക്കുകയും അവരുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തിരുന്നു. കേവലം ആശയക്കുഴപ്പമാണ് പരാതികൾക്ക് അടിസ്ഥാനമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

