ബെയ്റൂട്ട്: കഴിഞ്ഞ മാസം ലെബനനുമായി ഒപ്പുവെക്കുകയും അടുത്തിടെ നീട്ടുകയും ചെയ്ത വെടിനിർത്തൽ കരാർ നിലനിൽക്കെ, സായുധ ഗ്രൂപ്പായ ഹെസ്ബുള്ളയെ പൂർണ്ണമായി തകർക്കാൻ ലെബനനിലെ വ്യോമാക്രമണങ്ങൾ ശക്തമാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് ഉത്തരവിട്ടു (Israel Lebanon Airstrikes). തിങ്കളാഴ്ച രാത്രി ടെലിഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് തങ്ങൾ ഹെസ്ബുള്ളയുമായി യുദ്ധത്തിലാണെന്നും ആക്രമണങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചത്.
യുദ്ധത്തിൽ നിന്ന് ഇസ്രായേൽ പിന്നോട്ടില്ലെന്നും കൂടുതൽ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലെബനനിലെ ബെക്കാ വാലി ഉൾപ്പെടെയുള്ള ഹെസ്ബുള്ളയുടെ താവളങ്ങൾക്ക് നേരെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ശക്തമായ ബോംബാക്രമണം ആരംഭിച്ചു. ഇതേത്തുടർന്ന് ഹെസ്ബുള്ളയുടെ ശക്തമായ കേന്ദ്രമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നിന്നും ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യാൻ തുടങ്ങിയതായി ലെബനന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതിർത്തിയിൽ ഇസ്രായേൽ സൈനികൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് ബെയ്റൂട്ട് നഗരത്തെ ബോംബെറിഞ്ഞ് തകർക്കണമെന്ന് ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രിമാരായ ബെസാലെൽ സ്മോട്രിച്ച്, ഇതമർ ബെൻ-ഗ്വീർ എന്നിവർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് അതിർത്തി ജില്ലകളായ ടൈർ, നബാതിയ എന്നിവിടങ്ങളിൽ ഇസ്രായേൽ കടുത്ത ആക്രമണം നടത്തിയത്. നബാതിയയിലെ ക്ഫാർ റെമാൻ ടൗണിലുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി ജനവാസ കെട്ടിടങ്ങൾ തകരുകയും ചെയ്തു.
കൂടാതെ കൃഷിഭൂമികളും വനങ്ങളും നശിപ്പിക്കുന്നതിനായി ജനസാന്ദ്രതയേറിയ മേഖലകളിൽ അന്താരാഷ്ട്രതലത്തിൽ നിരോധിക്കപ്പെട്ട ഫോസ്ഫറസ് ബോംബുകൾ ഇസ്രായേൽ പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. മാർച്ച് 2-ന് ഹെസ്ബുള്ളയുമായി ആരംഭിച്ച ഈ തുറന്ന യുദ്ധത്തിൽ ഇതുവരെ 3,185-ലധികം ലെബനൻ പൗരന്മാർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ദക്ഷിണ ലെബനനിലെ 18 വർഷത്തെ അധിനിവേശം അവസാനിപ്പിച്ച് 2000-ൽ ഇസ്രായേൽ സൈന്യം പിൻവാങ്ങിയതിന്റെ ഓർമ്മ പുതുക്കുന്ന ‘ലെബനൻ വിമോചന ദിനത്തിൽ’ തന്നെയാണ് ഇസ്രായേൽ വീണ്ടും കടുത്ത അധിനിവേശ ആക്രമണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
Summary: Israeli Prime Minister Benjamin Netanyahu has ordered the military to intensify strikes against Hezbollah in Lebanon to “crush” the group, despite a recently extended ceasefire agreement. Following the announcement, Israeli airstrikes targeted the Bekaa Valley and southern districts, triggering a mass exodus from Beirut’s southern suburbs. The escalation coincides with Lebanon’s Liberation Day and follows pressure from far-right Israeli ministers calling for a return to full-scale war.

