ദുബായ്/ടെഹ്‌റാൻ: യുഎസ് സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ വൻ മിസൈൽ-ഡ്രോൺ ആക്രമണം (Iran drone attack gulf). ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി ഉണ്ടായ സംയുക്ത വ്യോമാക്രമണത്തിൽ ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾക്ക് നേരെയാണ് ഇറാൻ പരമ്പരയായി മിസൈലുകളും ചാവേർ ഡ്രോണുകളും തൊടുത്തുവിട്ടത്. അന്താരാഷ്ട്ര തലത്തിൽ അതിപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ താൽക്കാലികമായി അടച്ചതിന് തൊട്ടുപിന്നാലെയാണ് പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ ഈ നീക്കം.
തെക്കൻ ഇറാനിലെ 140-ലധികം സൈനിക താവളങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഒരേസമയം ശക്തമായ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയുള്ള ഇറാന്റെ വൻ തിരിച്ചടിയാണിത്. ഇറാന്റെ അത്യാധുനിക വെടിമരുന്ന് സംഭരണശാലകൾ, നാവിക ആസ്തികൾ, മിസൈൽ-ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവ തകർത്തതായി യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പ്രതികാരമായി ഇറാൻ വിട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് ഖത്തറിൽ ഒരു കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി അവിടുത്തെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
യുഎഇയെ ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ രാജ്യത്തിന്റെ അതിവേഗ വ്യോമപ്രതിരോധ സംവിധാനം (Air Defence System) അതിർത്തിക്ക് പുറത്തുവെച്ച് തന്നെ വിജയകരമായി തകർത്തു. യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ (5th Fleet) തന്ത്രപ്രധാന ആസ്ഥാനമായ ബഹ്‌റൈനിൽ ഞായറാഴ്ച മൂന്നാമത്തെ മിസൈൽ മുന്നറിയിപ്പും പുറപ്പെടുവിച്ചു. കുവൈത്ത് സൈന്യവും അതിർത്തി കടന്നെത്തിയ മിസൈലുകൾ ആകാശത്തുവെച്ച് പ്രതിരോധിച്ചതായി അറിയിച്ചു. ഹോർമുസ് കടലിടുക്കിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഒമാന്റെ മുസന്ദം ഗവർണറേറ്റിലെ വിവിധ ഇടങ്ങളിലും ഡ്രോൺ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജോർദാനിലെ യുഎസ് സൈനിക കേന്ദ്രത്തിലെ കമാൻഡ് സെന്ററും ഡ്രോൺ ഹാങ്കറുകളും തകർത്തതായും കുവൈത്തിലെ യുഎസ് റഡാർ കേന്ദ്രം ആക്രമിച്ചതായും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. എന്നാൽ മൂന്ന് ഇറാനിയൻ മിസൈലുകൾ തങ്ങളുടെ ഭൂപ്രദേശത്ത് പതിച്ചെങ്കിലും ആളപായമൊന്നുമില്ലെന്ന് ജോർദാൻ അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച അന്താരാഷ്ട്ര കണ്ടെയ്നർ കപ്പലിന് നേരെ ഇറാൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടച്ചത്. കടുത്ത സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഒമാനും ഇറാനും തമ്മിലുള്ള സാങ്കേതിക-നയതന്ത്ര ചർച്ചകൾ അടിയന്തരമായി തുടരുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു.
Story Summary: Iran launched a massive missile and drone attack targeting Gulf nations hosting US military bases, including Bahrain, Oman, Kuwait, Qatar, and the UAE, following heavy US airstrikes on 140 targets in southern Iran. The escalation led to Iran temporarily closing the strategic Strait of Hormuz, sparking regional tension.

