വീഡിയോ കോളിലൂടെ വെറും അഞ്ച് മിനിറ്റ് മാത്രം സംസാരിച്ച പരിചയമുള്ള യുവതിയെ മൂന്ന് ദിവസത്തിനുള്ളിൽ വിവാഹം ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ നിന്നുള്ള 32-കാരനായ ഗു ആണ് മാതാപിതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് എടുത്തുചാടി ഇങ്ങനെയൊരു വിവാഹത്തിന് തയ്യാറായത് (Flash marriage China). പ്രാദേശിക മാട്രിമോണി സെന്റർ വഴി പരിചയപ്പെട്ട യുവതിയെ നേരിൽ പോലും കാണാതെയാണ് ഗു വിവാഹം ചെയ്തത്. വിവാഹത്തിനായി 265,000 യുവാന് (ഏകദേശം 39,000 ഡോളർ) ആണ് ഗു ചെലവാക്കിയത്. ഇതിൽ ഒരു വലിയ തുക ‘ബ്രൈഡ് പ്രൈസ്’ (വരൻ വധുവിന്റെ കുടുംബത്തിന് നൽകുന്ന തുക) ആയും മാട്രിമോണി ഫീസായും നൽകുകയായിരുന്നു.
വിവാഹത്തിന് ശേഷം മാട്രിമോണി സെന്റർ വാഗ്ദാനം ചെയ്ത രേഖകൾ ലഭിക്കാത്തതിനെത്തുടർന്ന് ഗു നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് പുറത്തായത്. യുവതിക്ക് 100,000 യുവാന്റെ കടബാധ്യതയുണ്ടെന്നും, അവരുടെ തിരിച്ചറിയൽ രേഖകളിലും പേര് വിവരങ്ങളിലും കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഗു കണ്ടെത്തി. ഇതിനുപുറമെ, യുവതിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും വെളിപ്പെട്ടു. വിവാഹം കഴിഞ്ഞ് വെറും ഒമ്പത് ദിവസത്തിനുള്ളിൽ ഗു വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാൽ, തന്നെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിപ്പിക്കുകയും മേക്കപ്പ് ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു എന്ന് ആരോപിച്ച് യുവതി ഗുവിനെതിരെ കേസ് ഫയൽ ചെയ്യുകയും 50,000 യുവാൻ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു.
തട്ടിപ്പിന് ഇരയായ ഗു മാട്രിമോണി സെന്ററിനെതിരെയും കേസ് നൽകി. എന്നാൽ, വിവാഹം നടന്നുവെന്ന് ചൂണ്ടിക്കാട്ടി പണം തിരികെ നൽകാൻ സെന്റർ തയ്യാറായില്ല. ഈ സംഭവം ചൈനീസ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. “വിവാഹത്തെ ഒരു കളിപോലെ കണ്ടാൽ, വിവാഹം നിങ്ങളെ അർഹമായ പാഠം പഠിപ്പിക്കും”, “ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്നായ വിവാഹം ദിവസങ്ങൾക്കുള്ളിൽ പരിചയപ്പെട്ട ഒരാളുമായി ചെയ്യാൻ എങ്ങനെ തോന്നി?” തുടങ്ങിയ വിമർശനങ്ങളാണ് ഉയരുന്നത്. തിരക്കിട്ട വിവാഹങ്ങളും അതിനെത്തുടർന്നുള്ള അബദ്ധങ്ങളും ചൈനീസ് യുവതലമുറയ്ക്കിടയിൽ വലിയൊരു പാഠമായി മാറിയിരിക്കുകയാണ്.
Summary: A 32-year-old man in China, pressured by his parents to marry, fell victim to a scam after marrying a woman he had only spoken to during a five-minute video call. After paying 265,000 yuan in bride price and matchmaking fees, he discovered shortly after the wedding that his wife had hidden massive debts, health issues, and falsified identity documents. Nine days into their marriage, the man filed for divorce, leading to a bitter legal battle where the woman countersued for compensation, claiming emotional distress.

