മുംബൈ: 2006-ൽ നടന്ന കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കറുടെയും ഡ്രൈവറുടെയും കൊലപാതക കേസിൽ മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി പദംസിൻഹ് പാട്ടീലിനെ മുംബൈയിലെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തനാക്കി. കേസിൽ ആരോപണവിധേയരായ മറ്റ് ഏഴുപേരെയും കോടതി വെറുതെ വിട്ടു.(Nimbalkar Murder Case, Former Minister Padamsinh Patil Acquitted In 2006 Nimbalkar Murder Case)
പ്രോസിക്യൂഷൻ ഉന്നയിച്ച ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് ജഡ്ജി സത്യനാരായൺ നവാന്ദർ വിധി പുറപ്പെടുവിച്ചത്. കേസിലെ പ്രധാന സാക്ഷിയായിരുന്ന പരസ്മൽ ജെയ്‌നിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കണ്ടതിനെത്തുടർന്ന് കോടതി അത് തള്ളിക്കളഞ്ഞു.
2006 ജൂൺ 3-നാണ് മുംബൈയിൽ നിന്ന് ഒസ്മാനാബാദിലേക്ക് പോവുകയായിരുന്ന പവൻരാജെ നിംബാൽക്കറെയും ഡ്രൈവർ സമദ് കാസിയെയും നവി മുംബൈയിലെ കലമ്പോളിയിൽ വെച്ച് അജ്ഞാതർ വെടിവെച്ചു കൊലപ്പെടുത്തിയത്. രാഷ്ട്രീയ-ബിസിനസ്സ് വൈരാഗ്യത്തെത്തുടർന്ന് പദംസിൻഹ് പാട്ടീൽ കൊലപാതകത്തിന് ഗൂഢാലോചന നടത്തുകയും പണം നൽകി ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു സിബിഐയുടെ ആരോപണം.
ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ്, നിംബാൽക്കറുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം പിന്നീട് ബോംബെ ഹൈക്കോടതി സിബിഐക്ക് കൈമാറുകയായിരുന്നു. 2009-ൽ അറസ്റ്റിലായ പാട്ടീലിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. 2011-ൽ ആരംഭിച്ച വിചാരണ 15 വർഷത്തോളമാണ് നീണ്ടുനിന്നത്. 128 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
Story Summary
A special CBI court in Mumbai has acquitted former Maharashtra Home Minister Padamsinh Patil and seven others in the 2006 murder case of Congress leader Pawanraje Nimbalkar and his driver. The court ruled that the prosecution failed to prove the conspiracy, discarding the testimony of the key approver, Parasmal Jain, after a 15-year-long trial.

