ഹൈദരാബാദ്: പ്രമുഖ മുതിർന്ന തെലുങ്ക് സംവിധായകൻ കെ. രാഘവേന്ദ്ര റാവുവിന് നേരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം (K Raghavendra Rao controversy). ഹിറ്റ് സംവിധായകൻ അനിൽ രാവിപുടി ഒരുക്കുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ പൂജാ ചടങ്ങിനിടെ നായികമാരായ കീർത്തി സുരേഷിനോടും കൃതി ഷെട്ടിയോടും അദ്ദേഹം മോശമായി പെരുമാറി എന്ന ആരോപണമാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. നടിമാരുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തിൽ ബലമായി സ്പർശിച്ചതാണ് വിരല ചൂണ്ടലുകൾക്ക് ഇടയാക്കിയത്.
ഹൈദരാബാദിൽ വെച്ചുനടന്ന പുതിയ ചിത്രത്തിന്റെ ഭദ്രദീപ പ്രകാശനത്തിലും സ്വിച്ച് ഓൺ കർമ്മത്തിലുമാണ് സംഭവം. വെങ്കിടേഷ്, നന്ദമൂരി കല്യാൺ റാം, കീർത്തി സുരേഷ്, കൃതി ഷെട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ രാവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ക്ലാപ്പ് അടിക്കുന്നതിനായാണ് വിശിഷ്ടാതിഥിയായി മുതിർന്ന സംവിധായകൻ രാഘവേന്ദ്ര റാവുവിനെ അണിയറപ്രവർത്തകർ ക്ഷണിച്ചത്.
ക്ലാപ്പ് ബോർഡ് ഷോട്ടിനായി അഭിനേതാക്കളെ ക്യാമറയ്ക്ക് മുന്നിൽ ക്രമീകരിച്ചു നിർത്തുന്നതിനിടയിലാണ് വിവാദ സംഭവം ഉണ്ടായത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, നടി കീർത്തി സുരേഷിന്റെ കൈകളിൽ രാഘവേന്ദ്ര റാവു ബലമായി പിടിച്ച് മുന്നോട്ട് വലിക്കുന്നത് വ്യക്തമായി കാണാം. തുടർന്ന് ഇതിന് തൊട്ടടുത്തുനിന്ന യുവനടി കൃതി ഷെട്ടിയുടെ കൈയിലും ഇദ്ദേഹം സമാന രീതിയിൽ പിടിച്ച് അനാവശ്യമായി വലിച്ചു മാറ്റുന്നുണ്ട്. ഇതിനൊപ്പം ചിത്രത്തിലെ നായകന്മാരായ വെങ്കിടേഷിനോടും കല്യാൺ റാമിനോടും നായികമാരുടെ തോളിൽ കൈവെച്ച് നിൽക്കാൻ സംവിധായകൻ പരസ്യമായി ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. നടിമാർ രണ്ടുപേരും ഈ സമയത്ത് കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വീഡിയോയിൽ പ്രകടമാണ്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ എക്സ് (X) ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ സംവിധായകനെതിരെ കടുത്ത ഭാഷയിലാണ് സിനിമാ പ്രേമികൾ പ്രതിഷേധിക്കുന്നത്. മുൻപ് നടി നിഹാരിക കൊണിഡേലയോടും രാഘവേന്ദ്ര റാവു ഇത്തരത്തിൽ പൊതുവേദിയിൽ മോശമായി പെരുമാറിയ സംഭവം ചൂണ്ടിക്കാണിച്ചാണ് പലരും വിമർശനം കടുപ്പിക്കുന്നത്. കൂടാതെ ഇദ്ദേഹത്തിന്റെ പഴയകാല സിനിമകളിലെ ഗാനരംഗങ്ങളിൽ നായികമാരുടെ വയറിലേക്ക് പഴങ്ങളും പൂക്കളും എറിഞ്ഞ് സ്ത്രീകളെ മോശമായി ഒബ്ജെക്ടിഫൈ (Objectify) ചെയ്യുന്ന വികലമായ ശൈലിയും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിട്ടുണ്ട്.
അതേസമയം, രാഘവേന്ദ്ര റാവുവിനെ പൂർണ്ണമായി പിന്തുണച്ചും വലിയൊരു വിഭാഗം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ക്യാമറ ഫ്രെയിം കൃത്യമാക്കാനും താരങ്ങളെ കൃത്യമായ പൊസിഷനിൽ നിർത്താനും വേണ്ടി മാത്രമാണ് മുതിർന്ന സംവിധായകൻ എന്ന നിലയിൽ അദ്ദേഹം അഭിനേതാക്കളെ മാറ്റിനിർത്തിയതെന്നാണ് ഇവരുടെ വാദം. വിവാദം കൊഴുക്കുമ്പോഴും സംഭവത്തെക്കുറിച്ച് നടിമാരായ കീർത്തി സുരേഷോ കൃതി ഷെട്ടിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
Story Summary: Veteran Telugu director K. Raghavendra Rao faced heavy backlash on social media for his alleged inappropriate behavior toward actresses Keerthy Suresh and Krithi Shetty. During the pooja ceremony of Anil Ravipudi’s upcoming movie in Hyderabad, Rao was seen forcefully pulling both actresses by their hands to adjust the camera frame. He also instructed lead actors Venkatesh and Kalyan Ram to put their arms around the actresses. While many slammed him on X for objectification, supporters claimed it was just for camera blocking.

