ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ തമിഴക വെട്രി കഴകത്തെ (Vijay TVK Tamil Nadu) സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് സിപിഐ, സിപിഐഎം നേതാക്കൾ. ഭൂരിപക്ഷം തെളിയിക്കാൻ വിജയ്‌ക്ക് അവസരം നൽകണമെന്നാണ് ഇടതുപക്ഷ പാർട്ടികളുടെ ആവശ്യം. നാളെ ചേരുന്ന നേതൃയോഗത്തിന് ശേഷം പിന്തുണ സംബന്ധിച്ച ഔദ്യോഗിക നിലപാട് പാർട്ടികൾ വ്യക്തമാക്കും.
234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യ തികയ്ക്കാൻ വിജയ്‌ക്ക് ഇനിയും അഞ്ച് അംഗങ്ങളുടെ കൂടി പിന്തുണ ആവശ്യമാണ്. നിലവിൽ 108 സീറ്റുകളാണ് ടി.വി.കെയ്ക്ക് ഉള്ളത്. അഞ്ച് എം.എൽ.എമാരുള്ള കോൺഗ്രസ് നേരത്തെ തന്നെ വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇടതുപക്ഷവും അനുകൂല നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.
ബുധനാഴ്ച ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം വിജയ് ഉന്നയിച്ചിരുന്നെങ്കിലും, കൃത്യമായ ഭൂരിപക്ഷം രേഖാമൂലം ഹാജരാക്കാതെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകില്ലെന്ന നിലപാടിലാണ് രാജ്ഭവൻ. ഇതോടെ ഓരോ സീറ്റും വിജയ്‌ക്ക് നിർണ്ണായകമായി മാറി. രണ്ട് സീറ്റുകൾ നേടിയ വി.സി.കെ. (VCK) ഉൾപ്പെടെയുള്ള ചെറിയ പാർട്ടികളുമായി ടി.വി.കെ. ചർച്ചകൾ തുടരുകയാണ്.
അതേസമയം, 40 അംഗങ്ങളുള്ള എഐഎഡിഎംകെയും (AIADMK) വിജയ്‌യെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന സൂചന നൽകിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാനും ഭാവി നീക്കങ്ങൾ ചർച്ച ചെയ്യാനുമായി വിജയ് ഇന്ന് പാർട്ടി ആസ്ഥാനത്ത് എം.എൽ.എമാരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിലെ ഈ ഉദ്വേഗജനകമായ നീക്കങ്ങൾ നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആരാകും തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രി എന്നതിൽ ഉറ്റുനോക്കുകയാണ് രാജ്യം.
Story Summary: CPI and CPIM have extended their support to Vijay’s TVK in Tamil Nadu, urging the Governor to invite them to form the government. While TVK secured 108 seats, they are currently five short of the majority mark (118). With support from Congress and positive signs from the Left and AIADMK, Vijay is making frantic efforts to prove his majority and clear the path for his swearing-in.

