ന്യൂഡൽഹി: ലിഫ്റ്റ് അപകടങ്ങളുണ്ടാകുമ്പോൾ നിർമാതാവ്, പരിപാലന ഏജൻസി, കെട്ടിട ഉടമ അല്ലെങ്കിൽ മാനേജ്‌മെന്റ് എന്നിവർക്ക് സംയുക്ത ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീം കോടതി (Supreme Court Verdict on Lift Accidents). ലിഫ്റ്റിനെ പൊതുഗതാഗത സംവിധാനത്തിന് സമാനമായ ‘കോമൺ കാരിയർ’ ആയി പരിഗണിച്ച കോടതി, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും പ്രാഥമിക ബാധ്യതയാണെന്നും വ്യക്തമാക്കി.
മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ വിപിൻ ഹണ്ഡ 2003-ൽ ലിഫ്റ്റ് അപകടത്തിൽ മരിച്ച കേസിലാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന വിധി. ഹണ്ഡയുടെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും ₹3.01 കോടി നഷ്ടപരിഹാരം നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ (എൻസിഡിആർസി) 2014-ലെ ഉത്തരവ് കോടതി ശരിവച്ചു. നഷ്ടപരിഹാര തുകയ്ക്ക് 2003 മാർച്ച് 20 മുതൽ വാർഷികം ഒമ്പത് ശതമാനം പലിശയും അനുവദിച്ചു.
അപകടമുണ്ടായാൽ ഓരോ കക്ഷിയുടെയും വീഴ്ചയുടെ തോത് ആദ്യം കണ്ടെത്തേണ്ട ബാധ്യത ഉപഭോക്താവിനില്ലെന്ന് കോടതി വ്യക്തമാക്കി. ഇരയ്ക്ക് ഉത്തരവാദികളായ ഏതെങ്കിലും കക്ഷിയിൽ നിന്ന് മുഴുവൻ നഷ്ടപരിഹാരവും ആവശ്യപ്പെടാമെന്നും തുടർന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് തമ്മിൽ അവരുടെ ബാധ്യതയുടെ വിഹിതം തീരുമാനിക്കാമെന്നും കോടതി നിരീക്ഷിച്ചു. നഗരങ്ങൾ ലംബമായി വികസിക്കുകയും ലിഫ്റ്റുകൾ ആധുനിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാകുകയും ചെയ്ത സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉയർന്ന പ്രാധാന്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
2003-ലെ അപകടത്തിൽ ആറാം നിലയ്ക്കും ഏഴാം നിലയ്ക്കുമിടയിൽ ലിഫ്റ്റ് കുടുങ്ങിയിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ഹണ്ഡ പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ ലിഫ്റ്റ് പെട്ടെന്ന് താഴേക്ക് നീങ്ങിയതോടെ അദ്ദേഹം ലിഫ്റ്റിനും നിലയ്ക്കുമിടയിൽ കുടുങ്ങി മരിക്കുകയായിരുന്നു. ലിഫ്റ്റിന് ദീർഘകാലമായി തകരാറുകൾ ഉണ്ടായിരുന്നുവെന്നും നിർമാതാക്കളായ ഒട്ടിസ് എലിവേറ്റർ കമ്പനിക്ക് ഇതറിയാമായിരുന്നിട്ടും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയോ ലിഫ്റ്റ് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കുകയോ ചെയ്തില്ലെന്നും കോടതി നിരീക്ഷിച്ചു.
നഷ്ടപരിഹാര ബാധ്യതയിൽ ലിഫ്റ്റ് കമ്പനിക്ക് 70 ശതമാനവും മിലിട്ടറി എൻജിനീയറിങ് സർവീസസിന് (എംഇഎസ്) 25 ശതമാനവും സർക്കാർ വകുപ്പിന് അഞ്ച് ശതമാനവും ഉത്തരവാദിത്തം നിശ്ചയിച്ചു. ലിഫ്റ്റ് സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കെട്ടിട മാനേജ്‌മെന്റുകളുടെയും ഉത്തരവാദിത്തം കൂടുതൽ വ്യക്തമാക്കുന്ന സുപ്രധാന വിധിയായാണ് ഇതിനെ വിലയിരുത്തുന്നത്.
Summary: The Supreme Court has ruled that lift manufacturers, maintenance agencies and building owners or managers share joint responsibility for passenger safety. The court upheld ₹3.01 crore compensation in the 2003 lift accident death of former diplomat Vipin Handa and fixed liability among the concerned parties.


