ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകൾക്ക് കേന്ദ്ര സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആവശ്യവുമായി നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് സമരം അവസാനിപ്പിക്കാൻ 3 നിബന്ധനകൾ മുന്നോട്ടുവെച്ചു. ഡൽഹി പോലീസ് തന്നെ സഫ്ദർജംഗ് ആശുപത്രിയിൽ ‘നിയമവിരുദ്ധ തടങ്കലിൽ’ പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച വാങ്ചുക്, ആശുപത്രിയിൽ നിന്ന് കൈപ്പടയിൽ എഴുതിയ കത്തിലൂടെയാണ് തന്റെ നിബന്ധനകൾ വ്യക്തമാക്കിയത്.(Sonam Wangchuk Sets Three Conditions To End Hunger Strike)
അദ്ദേഹത്തിന്റെ നിരാഹാര സമരം ഇന്ന് 23-ാം ദിവസത്തിലേക്ക് കടന്നു. ചോദ്യക്കടലാസ് ചോർച്ച ഉൾപ്പെടെയുള്ള വിദ്യാഭ്യാസ മേഖലയിലെ സമീപകാല പരാജയങ്ങളിൽ സർക്കാർ കൃത്യമായ ഉത്തരവാദിത്തം ഏറ്റെടുക്കുക. പാർലമെന്റിൽ എത്തുന്ന ജനപ്രതിനിധികളും കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാക്കളും ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഉറപ്പ് നൽകുക. ആരോഗ്യാവസ്ഥയോ മറ്റ് ഘടകങ്ങളോ കാരണം നിരാഹാരം തുടരാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും എംപിമാരും ആശുപത്രിയിൽ എത്തി ഈ വിഷയം സഭയിൽ ഉന്നയിക്കുമെന്ന് നേരിട്ട് ഉറപ്പ് നൽകുക.
ഈ നിബന്ധനകൾ അംഗീകരിക്കുകയാണെങ്കിൽ ജൂലൈ 20-ന് തന്നെ താൻ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് വാങ്ചുക് വ്യക്തമാക്കി. തന്റെ സഞ്ചാര സ്വാതന്ത്ര്യവും ആശയവിനിമയവും പൂർണ്ണമായി തടസ്സപ്പെടുത്തിക്കൊണ്ടാണ് പോലീസ് ആശുപത്രിയിൽ പാർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ഇന്ന് നടക്കാനിരിക്കുന്ന ‘ചലോ സൻസദ്’ പാർലമെന്റ് മാർച്ചിനായി നിരവധി പ്രവർത്തകരാണ് ജന്തർ മന്തറിൽ തടിച്ചുകൂടിയിരിക്കുന്നത്.
എന്നാൽ, ഇന്ന് നടക്കാനിരിക്കുന്ന പാർലമെന്റ് മാർച്ചിന് യാതൊരുവിധ അനുമതിയും തേടിയിട്ടില്ലെന്നും അനുമതി നൽകിയിട്ടില്ലെന്നും ഡൽഹി പോലീസ് ഔദ്യോഗികമായി അറിയിച്ചു. അനധികൃത കൂട്ടായ്മകളിൽ ജനങ്ങൾ പങ്കെടുക്കരുതെന്നും നഗരത്തിൽ നിലനിൽക്കുന്ന നിരോധനാജ്ഞ മാനിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
Story Summary
Accused of being under illegal detention at Safdarjung Hospital, activist Sonam Wangchuk has set three conditions to end his 23-day hunger strike, demanding government accountability over paper leaks and parliamentary assurances. Despite Delhi Police denying permission for the Cockroach Janata Party’s (CJP) ‘Sansad Chalo’ march, protesters have gathered at Jantar Mantar.


