ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സൈനിക സംഘർഷം ആപൽക്കരമായ രീതിയിൽ വഷളാകുന്നു. വടക്കൻ ഇറാഖിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഒരു യുഎസ് സൈനികൻ കൂടി കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. വെടിവെച്ചിട്ട ഇറാന്റെ വൺ-വേ അറ്റാക്ക് ഡ്രോണിൽ നിന്ന് സ്ഫോടകവസ്തുക്കൾ നിയന്ത്രിത സ്ഫോടനത്തിലൂടെ നീക്കം ചെയ്യുന്നതിനിടെയാണ് സൈനികൻ മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.(US Soldier Killed Iraq Drone Detonation Airstrikes Hit Iran Chabahar Port)
അപകടത്തിൽ മറ്റൊരു യുഎസ് സൈനികന് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം ജോർദാനിലെ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു. കാണാതായ സൈനികന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായും അധികൃതർ അറിയിച്ചു. ഇതോടെ ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ആകെ യുഎസ് സൈനികരുടെ എണ്ണം 18 ആയി ഉയർന്നതായാണ് പ്രതിരോധ രംഗത്തുനിന്നുള്ള റിപ്പോർട്ടുകൾ.
തങ്ങളുടെ സൈനികർ വധിക്കപ്പെട്ടതിന് പിന്നാലെ ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ യുഎസ് വ്യോമാക്രമണം അതിശക്തമാക്കി. ഇറാന്റെ ഊർജ്ജ നിലയങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് കടുത്ത ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ തുടർച്ചയായ എട്ടാം രാത്രിയും യുഎസ് സൈന്യം ഇറാന്റെ മണ്ണിൽ ബോംബാക്രമണം നടത്തി. ഇറാന്റെ പ്രധാന തുറമുഖ നഗരമായ ചാബഹാറിലെ കടൽ ഗതാഗത നിയന്ത്രണ ടവർ യുഎസ് വ്യോമാക്രമണത്തിൽ തകർന്നതായി ഇറാനിയൻ മാധ്യമമായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. തബ്രിസ്, അഹ്വാസ് തുടങ്ങിയ നഗരങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അമേരിക്കൻ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ശക്തമായി നേരിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഇതിനിടെ, ഹോർമുസ് കടലിടുക്ക് വഴിയുള്ള യുഎസ് ഉപരോധം മറികടക്കാൻ ശ്രമിച്ച രണ്ട് വാണിജ്യ കപ്പലുകൾ തങ്ങൾ തകർത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. മേഖലയിൽ യുദ്ധം പടരുന്ന പശ്ചാത്തലത്തിൽ ബഹ്റൈനിലെ യുഎസ് എംബസി തങ്ങളുടെ പൗരന്മാർക്ക് കടുത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Story Summary
A U.S. service member was killed in northern Iraq during a controlled detonation of a downed Iranian attack drone, bringing the U.S. death toll to 18 in the ongoing conflict with Iran. Following Donald Trump’s directives, the U.S. military launched its eighth consecutive night of airstrikes across Iran, damaging a surveillance tower at the key Chabahar port. Meanwhile, Iran’s IRGC claimed to have destroyed two vessels near the Strait of Hormuz amid rising regional alerts.


