കരൂർ: ക്ലാസ് സമയത്ത് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്ത പരിപാടി പ്രൊജക്ടറിലൂടെ വിദ്യാർത്ഥികളെ തത്സമയം കാണിച്ച സംഭവത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ. കരൂരിലെ പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. മല്ലികയെയാണ് തമിഴ്‌നാട് സർക്കാർ അടിയന്തരമായി സസ്പെൻഡ് ചെയ്തത്. യൂണിഫോം ധരിച്ച കുട്ടികൾ ക്ലാസ് മുറിയിലിരുന്ന് പ്രൊജക്ടറിലൂടെ മുഖ്യമന്ത്രിയുടെ പ്രസംഗം കാണുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.(School headmistress suspended in Tamil Nadu for live streaming Chief Minister Vijay’s event to students)
സംഭവം വിവാദമായതോടെ, തത്സമയ സംപ്രേഷണം ഹെഡ്മിസ്ട്രസിന്റെ സ്വന്തം തീരുമാനപ്രകാരമായിരുന്നെന്നും ഇതിൽ വകുപ്പിന് പങ്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി രാജ് മോഹൻ വ്യക്തമാക്കി. വിവരമറിഞ്ഞയുടൻ തന്നെ ഞാൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സ്കൂളുകളിൽ രാഷ്ട്രീയത്തിന് സ്ഥാനമില്ല. സമാനമായ മറ്റൊരു സംഭവത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്, മന്ത്രി എക്സിൽ കുറിച്ചു.
ഡ്യൂട്ടിയിലെ വീഴ്ച, പദവി ദുരുപയോഗം ചെയ്യൽ, ജൂലൈ 9-ന് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിന്റെ ലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് കരൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹെഡ്മിസ്ട്രസിനെതിരെ നടപടിയെടുത്തത്.
Story Summary
The Tamil Nadu government has suspended the headmistress of a government middle school in Karur, for live-streaming Chief Minister Vijay’s public address to students using a classroom projector during school hours. Following widespread criticism on social media, School Education Minister Raj Mohan ordered an inquiry and reiterated that educational institutions must strictly remain free from political activities.

