ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രസംഗിക്കുന്ന സമയത്ത് പഞ്ചാബിൽ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകിയ ജലന്ധർ എംപിയും മുൻ മുഖ്യമന്ത്രിയുമായ ചരൺജിത് സിങ് ചന്നിയുടെ നടപടി പഞ്ചാബ് കോൺഗ്രസിലെ വിഭാഗീയത വീണ്ടും ചർച്ചയാക്കി (Punjab Congress Internal Rift). സംസ്ഥാനത്തെ കോൺഗ്രസ് എംപിമാരിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗസമയത്ത് സഭയിൽ ഹാജരാകാതിരുന്ന ഏക അംഗവും ചന്നിയായിരുന്നു.
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ എല്ലാ എംപിമാരും ലോക്സഭയിൽ സന്നിഹിതരാകണമെന്ന് പഞ്ചാബ് കോൺഗ്രസ് പാർലമെന്ററി സംഘത്തിന്റെ തലവനും അമൃത്സർ എംപിയുമായ ഗുർജിത് സിങ് ഔജ്ല വാട്സ്ആപ്പ് സന്ദേശത്തിലൂടെ നിർദേശിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ചന്നി ഡൽഹിയിൽ തുടരാതെ പഞ്ചാബിലെ ഫരീദ്കോട്ടിൽ സംഘടിപ്പിച്ച കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്തു.
ഫാർമസി ഓഫീസർ നിയമനപരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണത്തിൽ ആം ആദ്മി പാർട്ടി സർക്കാരിനെതിരെ ബാബാ ഫരീദ് സർവകലാശാലയ്ക്ക് മുന്നിലായിരുന്നു ചന്നിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. മുൻ എംഎൽഎ കുശൽദീപ് സിങ് ധില്ലൺ ഉൾപ്പെടെ ചന്നിയുമായി അടുത്ത ബന്ധമുള്ള നിരവധി നേതാക്കളും വലിയ തോതിൽ പാർട്ടി പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. ചന്നിയുടെ നേതൃത്വത്തിന് പിന്തുണ പ്രകടിപ്പിക്കുന്നതായിരുന്നു ഈ പങ്കാളിത്തമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അതേസമയം, ഇതേ വിഷയത്തിൽ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്ങിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് എംപിമാർ പാർലമെന്റിന് പുറത്ത് വേറൊരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിങ് ബെയിൻസിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ വാറിങ്ങിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കാതെ ചന്നി ഫരീദ്കോട്ടിൽ സ്വന്തം പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകുകയായിരുന്നു.
ചന്നിയും വാറിങ്ങും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായഭിന്നത പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിച്ചുവരുന്നതിനിടെയാണ് ഇരുനേതാക്കളും ഒരേ വിഷയത്തിൽ വ്യത്യസ്ത ഇടങ്ങളിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്. ഇരുവരും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ നരേഷ് അറോറയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഡൽഹിയിൽ രഹസ്യ കൂടിക്കാഴ്ച സംഘടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തന്നെ ഇരുവരും വെവ്വേറെ പ്രതിഷേധങ്ങൾ നടത്തിയതോടെ അനുരഞ്ജനശ്രമങ്ങൾ ഫലപ്രദമായില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ജൂലൈ ഒന്നിന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് രാജ വാറിങ്ങിനെ തുടരാൻ പാർട്ടി നേതൃത്വം തീരുമാനിച്ചിരുന്നു. ചന്നിക്ക് തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ചുമതലയും എംപി സുഖ്ജിന്ദർ സിങ് രൺധാവയ്ക്ക് കോർ കമ്മിറ്റി അധ്യക്ഷസ്ഥാനവും നൽകിയിരുന്നു. എന്നാൽ വാറിങ്ങിനെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ഉയർത്തി ചന്നിയുടെയും രൺധാവയുടെയും നേതൃത്വത്തിൽ ചില കോൺഗ്രസ് എംഎൽഎമാരും മുൻ സ്ഥാനാർഥികളും രംഗത്തെത്തിയിരുന്നു.
തർക്കം പരിഹരിക്കുന്നതിനായി പഞ്ചാബിന്റെ ചുമതലയുള്ള ഭൂപേഷ് ബാഗൽ ഒരാഴ്ച ചണ്ഡീഗഡിൽ ക്യാമ്പ് ചെയ്തിരുന്നു. തുടർന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചന്നി, രൺധാവ ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് പാർട്ടി അച്ചടക്കം പാലിക്കണമെന്ന് നിർദേശിച്ചു. പാർട്ടി ഹൈക്കമാൻഡിന്റെ തീരുമാനത്തോടൊപ്പമാണെന്ന് ചന്നി പിന്നീട് വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പഞ്ചാബിലെ മുതിർന്ന നേതാക്കളുടെ യോഗം ചേർന്നു. ചന്നിയും വാറിങ്ങും ഒരുമിച്ചിരുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ ഇരുവരും തമ്മിലുള്ള തർക്കം പരിഹരിച്ചതായി പാർട്ടി നേതൃത്വം അവകാശപ്പെട്ടു. എന്നാൽ ഇരുനേതാക്കളും ഇപ്പോഴും പരസ്പരം സംസാരിക്കുന്നില്ലെന്നാണ് ചില വൃത്തങ്ങൾ പറയുന്നത്. അതിനാൽ അനുരഞ്ജനം ഒരു ‘ഫോട്ടോ ഓപ്പിൽ’ ഒതുങ്ങിയതാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. നേരത്തെ തിങ്കളാഴ്ച വാറിങ്ങിന്റെ നേതൃത്വത്തിൽ പഞ്ചാബ് കോൺഗ്രസ് എംപിമാർ പാർലമെന്റ് മന്ദിര സമുച്ചയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. അന്നും ചന്നിയും സുഖ്ജിന്ദർ സിങ് രൺധാവയും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നില്ല.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര ഭിന്നത പരിഹരിക്കാൻ പാർട്ടി നേതൃത്വം ശ്രമം ശക്തമാക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. പഞ്ചാബ് ചുമതലയുള്ള ഭൂപേഷ് ബാഗൽ വ്യാഴാഴ്ച മുതൽ വീണ്ടും സംസ്ഥാന പര്യടനം ആരംഭിക്കുമെന്നും പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.
Summary: Former Punjab Chief Minister Charanjit Singh Channi skipped Rahul Gandhi’s speech in the Lok Sabha and led a separate protest in Faridkot over the Pharmacy Officer recruitment exam controversy. The development has renewed discussions about the continuing rift between Channi and Punjab Congress president Amarinder Singh Raja Warring.


