വാഷിങ്ടൺ: പാകിസ്താൻ അധിനിവേശ കശ്മീരിനെ (PoK) ‘പാകിസ്താൻ കശ്മീർ’ എന്ന് വിശേഷിപ്പിച്ച ന്യൂയോർക്ക് ടൈംസിന്റെ തലക്കെട്ടിനെതിരെ ഇന്ത്യ ശക്തമായി രംഗത്ത്. ഈ പ്രയോഗം തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാപരമായി തെറ്റായതുമാണെന്ന് യുഎസിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ‘പാകിസ്താൻ കശ്മീർ’ എന്നൊരു പ്രദേശമില്ലെന്നും പാകിസ്താൻ അധിനിവേശ കശ്മീർ മാത്രമാണുള്ളതെന്നും എംബസി പ്രതികരിച്ചു. (New York Times Pakistani Kashmir Terminology)
പാക് അധിനിവേശ കശ്മീരിൽ പ്രാദേശിക തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ന്യൂയോർക്ക് ടൈംസ് വിവാദപരമായ പ്രയോഗം ഉപയോഗിച്ചത്. “തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ പാകിസ്താൻ അധീന കശ്മീരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു” (lashes Erupt in Pakistani Kashmir as Voting in Local Election Begins) എന്ന തലക്കെട്ടോടെയായിരുന്നു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതിനെതിരെയാണ് ഇന്ത്യൻ എംബസി സാമൂഹിക മാധ്യമമായ എക്സിലൂടെ എതിർപ്പ് രേഖപ്പെടുത്തിയത്.
“ന്യൂയോർക്ക് ടൈംസിന്റെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമാണ്. ‘പാകിസ്താൻ കശ്മീർ’ എന്നൊന്നില്ല; പാകിസ്താൻ അധിനിവേശ കശ്മീർ മാത്രമാണുള്ളത്,” എന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. ജമ്മു-കശ്മീരും ലഡാക്കും ഉൾപ്പെടുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യവും വേർപെടുത്താനാകാത്തതുമായ ഭാഗങ്ങളാണെന്നും പാകിസ്താൻ ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും എംബസി കൂട്ടിച്ചേർത്തു.
ജമ്മു-കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളുടെ മുഴുവൻ ഭാഗങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്നതാണ് ന്യൂഡൽഹിയുടെ സ്ഥിരമായ നിലപാട്. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ പാകിസ്താൻ നിയമവിരുദ്ധമായും ബലപ്രയോഗത്തിലൂടെയും കൈവശപ്പെടുത്തിയിരിക്കുകയാണെന്നും ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മിർപുർ മേഖലയിൽ പ്രാദേശിക തിരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചായിരുന്നു ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. പ്രദേശത്തെ പൊലീസ് നടപടികൾക്കെതിരെ പ്രതിഷേധിച്ച ഒരു പൗരാവകാശ കൂട്ടായ്മയിലെ അംഗങ്ങളും സുരക്ഷാസേനയും തമ്മിൽ സംഘർഷമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. പാക് അധിനിവേശ കശ്മീരിനെ ‘പാകിസ്താൻ നിയന്ത്രണത്തിലുള്ള കശ്മീർ’ എന്ന പ്രയോഗത്തിലൂടെയും റിപ്പോർട്ട് പരാമർശിച്ചിരുന്നു.
പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളെയും പരിക്കുകളെയും കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അക്രമങ്ങളുടെ തുടർച്ച ഉടൻ അവസാനിപ്പിക്കണമെന്നും പാകിസ്താൻ മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധക്കാർക്കെതിരെ പാകിസ്താൻ സുരക്ഷാസേന നടത്തിയ നടപടിയിൽ 30-ലധികം സാധാരണക്കാർ കൊല്ലപ്പെടുകയും 33-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC)യുടെ നേതൃത്വത്തിൽ പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും തുടരുകയാണ്.
വർധിച്ച ജീവിതച്ചെലവ്, ഭരണകൂടത്തിന്റെ അവഗണന, രാഷ്ട്രീയ വിവേചനം, ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കഴിഞ്ഞ മാസം മുതൽ പാക് അധിനിവേശ കശ്മീരിൽ വ്യാപക പ്രതിഷേധങ്ങൾ നടക്കുകയാണ്. റാവലക്കോട്ടിൽ നിന്ന് മുസാഫറാബാദിലേക്ക് ജെഎഎസി നടത്തിയ ലോങ് മാർച്ചിനിടെയാണ് സുരക്ഷാസേന മാരകബലം പ്രയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധങ്ങൾ പാകിസ്താൻ ഭരണകൂടം പതിറ്റാണ്ടുകളായി തുടരുന്ന വ്യവസ്ഥാപിത ചൂഷണത്തിന്റെയും ഭരണപരമായ അടിച്ചമർത്തലിന്റെയും നേരിട്ടുള്ള പ്രതിഫലനമാണെന്ന് ഇന്ത്യ ഈ മാസം ആദ്യം പ്രതികരിച്ചിരുന്നു. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികളെയും ബലപ്രയോഗത്തെയും ന്യൂഡൽഹി വിമർശിച്ചിരുന്നു.
പാക് അധിനിവേശ കശ്മീരിൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പ് നിയമവിരുദ്ധ അധിനിവേശത്തെ മറച്ചുവെക്കാനും മേഖലയിലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ഇസ്ലാമാബാദിന്റെ ശ്രമമാണെന്നും ഇന്ത്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Summary: India strongly objected to The New York Times’ use of the term “Pakistani Kashmir” while reporting on violence during local elections in Pakistan-occupied Kashmir. The Indian Embassy said the terminology was misleading and reiterated that Jammu and Kashmir and Ladakh are integral and inalienable parts of India.


