മോസ്കോ: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തി. സെന്റ് പീറ്റേഴ്സ് ബർഗിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ, ഇറാന് സാധ്യമായ എല്ലാ പിന്തുണയും റഷ്യ വാഗ്ദാനം ചെയ്തു. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ റഷ്യ സജീവമായി ഇടപെടുമെന്ന് പുടിൻ ഉറപ്പുനൽകി.(Abbas Araghchi meets Putin, Russian President promises full support to Iran)
ഇറാൻ ജനത നേരിടുന്ന ദുഷ്‌കരമായ സാഹചര്യങ്ങളെ അതിജീവിക്കുമെന്ന് പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു. സ്വന്തം സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി ഇറാൻ നടത്തുന്ന പോരാട്ടത്തെ അദ്ദേഹം പ്രശംസിച്ചതായി റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി അയച്ച സന്ദേശം ലഭിച്ചതായും, ഇറാന്റെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടെയും താൽപ്പര്യങ്ങളെ റഷ്യ സംരക്ഷിക്കുമെന്നും പുടിൻ വ്യക്തമാക്കി.
സമാധാന ചർച്ചകൾ പരാജയപ്പെടാൻ കാരണം അമേരിക്കയുടെ നിലപാടുകളാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹം റഷ്യയിലെത്തിയത്. അന്താരാഷ്ട്ര വിഷയങ്ങളിൽ ഇറാനും റഷ്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം വരുംദിവസങ്ങളിലും തുടരുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. മേഖലയിൽ വിശാലമായ നയതന്ത്ര കൂടിയാലോചനകൾ നടത്തുന്നതിന്റെ ഭാഗമായി അരാഗ്ചി നേരത്തെ പാകിസ്ഥാൻ, ഒമാൻ എന്നീ രാജ്യങ്ങളിലും സന്ദർശനം നടത്തിയിരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ഗൾഫ് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും സമാന്തരമായി നയതന്ത്ര നീക്കങ്ങൾ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ റഷ്യയുടെ പരസ്യമായ പിന്തുണ ഇറാനെ സംബന്ധിച്ചിടത്തോളം വലിയ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

