മുംബൈ: മുംബൈയിലെ കല്യാൺ ഡോംബിവ്‌ലി ആശുപത്രിയിൽ ഡോക്ടർമാരെയും ജീവനക്കാരെയും മർദ്ദിച്ച സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശിവസേന കോർപറേറ്റർ രമേഷ് മ്ഹാത്രെയുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ജനരോഷമാണ് ഉയർന്നിരിക്കുന്നത് (Kalyan hospital attack). വനിതാ ഡോക്ടറെയും മറ്റ് ജീവനക്കാരെയും മ്ഹാത്രെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ കോർപറേറ്റർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സുഹാസ് ഹെമാഡെ അറിയിച്ചു.
ജൂലൈ 6-നാണ് സംഭവം നടന്നത്. നവജാത ശിശുക്കൾക്കുള്ള ഐ.സി.യു സൗകര്യം ആശുപത്രിയിൽ ലഭ്യമല്ലാത്തതിനെച്ചൊല്ലിയാണ് കോർപറേറ്ററും കൂട്ടാളികളും ആക്രമണം നടത്തിയത്. ഗർഭിണിയായ യുവതിയുടെ കുടുംബത്തിന് നവജാത ശിശുവിന് ഐ.സി.യു ആവശ്യമായി വന്നേക്കാമെന്നും, നിലവിൽ ബെഡ് ലഭ്യമല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതാണ് നല്ലതെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതിൽ പ്രകോപിതരായ സംഘം ആശുപത്രിയിലെത്തി ഡോക്ടർമാരെയും ജീവനക്കാരെയും മർദ്ദിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളിൽ കോർപറേറ്റർ വനിതാ ഡോക്ടറെ ബലമായി മർദ്ദിക്കുന്നതും ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതും വ്യക്തമാണ്. മൂന്ന് മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തിൽ ഡോക്ടർമാർക്ക് പരിക്കേറ്റു. എന്നാൽ വീഡിയോ തെളിവുകൾ പുറത്തുവന്നപ്പോഴും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഫോണിൽ സംസാരിച്ച ഡോക്ടറെ തടയാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മ്ഹാത്രെയുടെ വിചിത്രമായ ന്യായീകരണം. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാൻ പോലും ഇയാൾ തയ്യാറായില്ല.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം വ്യക്തമാക്കി. ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണം ഒട്ടും അംഗീകരിക്കാനാവില്ലെന്നും നിയമം കയ്യിലെടുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയും കുറ്റക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് ആശുപത്രിയിലെ ജീവനക്കാർ നിലവിൽ പണിമുടക്കിലാണ്, ഇതേത്തുടർന്ന് ആശുപത്രി അടച്ചിട്ടിരിക്കുകയാണ്.
Summary: Police have arrested three individuals following a violent assault on medical staff at a hospital in Kalyan Dombivli, Maharashtra, led by Shiv Sena corporator Ramesh Mhatre. The incident, triggered by a dispute over the unavailability of NICU beds, sparked widespread outrage after video footage surfaced showing the corporator assaulting a female doctor, prompting the state government to promise further legal action, including the impending arrest of the corporator.

