ജെറുസലേം: അമേരിക്കൻ നിർമ്മിത അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ തുർക്കിക്ക് വിൽക്കാനുള്ള നീക്കത്തെ ശക്തമായി എതിർത്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഈ നീക്കം പശ്ചിമേഷ്യയിലെ തന്ത്രപരമായ സൈനിക സന്തുലിതാവസ്ഥയെ അട്ടിമറിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. തന്റെ ഒന്നാം ഭരണകാലത്ത് ഏർപ്പെടുത്തിയ വിലക്കുകൾ നീക്കി തുർക്കിക്ക് വിമാനങ്ങൾ നൽകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം. ഈ കരാറിന് അനുമതി നൽകരുതെന്ന് താൻ ട്രംപിനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഭിമുഖത്തിൽ നെതന്യാഹു വ്യക്തമാക്കി.(Benjamin Netanyahu Opposes US F35 Fighter Jet Sale To Turkey Warnings To Donald Trump)
അമേരിക്കയുടെ ഏറ്റവും വിനാശകാരിയായ യുദ്ധവിമാനം തുർക്കിക്ക് നൽകുന്നത് ഇസ്രായേലിന്റെയും മേഖലയുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് നെതന്യാഹു വാദിച്ചു. അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയെന്ന നിലയിൽ തുർക്കിയുടെ വിശ്വാസ്യതയെ നെതന്യാഹു ചോദ്യം ചെയ്തു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ ഭരണകൂടത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. “അമേരിക്കയുടെ ഏറ്റവും നൂതനമായ യുദ്ധവിമാനം വിറ്റതുകൊണ്ട് തുർക്കി യുഎസിന്റെ സൗഹൃദ രാജ്യമാകില്ല. ഉർദുഗാന്റേത് അമേരിക്കയെ വെറുക്കുന്ന ‘മുസ്ലിം ബ്രദർഹുഡ്’ ആശയങ്ങളുള്ള ഒരു ഭരണകൂടമാണ്. ഒരേയൊരു ജൂത രാഷ്ട്രമായ എന്റെ രാജ്യത്തെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അദ്ദേഹം അമേരിക്കയുടെ മാതൃകാപരമായ സഖ്യകക്ഷിയല്ല,” നെതന്യാഹു പറഞ്ഞു.
അഞ്ചാം തലമുറയിൽപ്പെട്ട ഈ യുദ്ധവിമാനങ്ങൾ തുർക്കിക്ക് നൽകുന്നത് പശ്ചിമേഷ്യയിൽ കൂടുതൽ അക്രമങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള യുഎസ് കോൺഗ്രസ് വിലക്ക് മറികടന്ന് തുർക്കിക്ക് എഫ്-35 വിമാനങ്ങൾ നൽകാൻ തയ്യാറാണെന്ന സൂചനയാണ് ട്രംപ് നൽകിയത്.
Story Summary
Israeli Prime Minister Benjamin Netanyahu has strongly opposed the potential sale of US F-35 stealth fighter jets to Turkey, warning it would disrupt the Middle East military balance. Despite US President Donald Trump signaling openness to the deal and lifting sanctions on Turkey, Netanyahu questioned Ankara’s reliability as an ally due to its anti-US and anti-Israel stance.

