ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാനിയൻ ബോട്ടുകളുടെ വെടിവെയ്പ്പ്. ‘ജാഗ് അർനവ്’ ഉൾപ്പെടെ 16 കപ്പലുകളെ അടിയന്തരമായി ഒഴിപ്പിക്കാനുള്ള പട്ടിക വിദേശകാര്യ മന്ത്രാലയം തയ്യാറാക്കി. വെടിവെയ്പ്പിനിടയിലും പത്താമത്തെ ഇന്ത്യൻ കപ്പൽ സുരക്ഷിതമായി കടലിടുക്ക് കടന്നതായാണ് വിവരം.(Indian ship passes through Hormuz amid gunfire, Move to evacuate 16 ships)
അസംസ്കൃത എണ്ണയുമായി ‘ദേശ് ഗരിമ’ എന്ന കപ്പൽ മുംബൈ തുറമുഖത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും നിരവധി കപ്പലുകൾ ഹോർമുസ് കടക്കാൻ കാത്തുനിൽക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം പേർഷ്യൻ ഗൾഫിൽ 13 ഇന്ത്യൻ കപ്പലുകൾ ഉണ്ട്. ഒമാൻ ഉൾക്കടലിൽ 6 കപ്പലുകൾ, ചെങ്കടലിലും ഏദൻ ഉൾക്കടലിലുമായി 4 കപ്പലുകൾ എന്നിങ്ങനെയാണ് നില.
മേഖലയിലെ ഇന്ത്യൻ പതാകയുള്ള കപ്പലുകളിലായി 499 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതുവരെ വിവിധ കമ്പനികൾ ചേർന്ന് 2,487 നാവികരെ ഒഴിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. ഹോർമുസ് കടക്കാൻ ശ്രമിച്ച ‘സൻമാർ ഹെറാൾഡ്’, ‘ജാഗ് അർനവ്’ എന്നീ ഇന്ത്യൻ കപ്പലുകൾക്ക് നേരെയാണ് ഇറാൻ നാവികസേന വെടിവെയ്പ്പ് നടത്തിയത്. ഇതേത്തുടർന്ന് കപ്പലുകൾക്ക് പാതിവഴിയിൽ ഗതി മാറ്റേണ്ടി വന്നു. 20 ലക്ഷം ബാരൽ ഇറാഖി ക്രൂഡ് ഓയിൽ വഹിച്ച കപ്പലുകൾ നിലവിൽ സുരക്ഷിതമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ഇറാനിയൻ പ്രതിനിധി മുഹമ്മദ് ഫത്താലിയെ വിളിച്ചുവരുത്തി സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യയുമായുള്ള ബന്ധം ശക്തമാണെന്നും വെടിവെയ്പ്പിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഇറാന്റെ ഇന്ത്യയിലെ ഹൈക്കമ്മീഷണർ പ്രതികരിച്ചത്. പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ, യുഎസ് ഉപരോധം പിൻവലിക്കാതെ കടലിടുക്ക് പൂർണ്ണമായി തുറക്കില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്.

