ഹിമാചലിലെ ഒരു നൂറ്റാണ്ട് പഴക്കമുള്ള പരമ്പരാഗത ഹോംസ്റ്റേയിൽ താമസത്തിനെത്തിയ അതിഥികൾ നടത്തിയ അനാസ്ഥയ്‌ക്കെതിരെ ഉടമയുടെ രൂക്ഷവിമർശനം. തറയിൽ പാടുകൾ വരുത്തുക, സാധനങ്ങൾ വലിച്ചെറിയുക, മാലിന്യങ്ങൾ അലക്ഷ്യമായി ഉപേക്ഷിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്ത് അതിഥികൾ കടന്നുപോയപ്പോൾ തകർന്നുപോയ തന്റെ ഹോംസ്റ്റേയുടെ അവസ്ഥ ‘നിർവാണ ഹോംസ് റാർത്ത’ ഉടമ താരന ചൗഹാൻ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കുന്നു (Himalayan Homestay Property Damage). കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് പൂർവ്വികരുടെ ഈ ഭവനം ഒരു ഹോംസ്റ്റേ ആക്കി മാറ്റിയ താരന, തന്റെ അധ്വാനം ഇത്ര നിസ്സാരമായി ചിലർ കാണുന്നത് വലിയ സങ്കടമുണ്ടാക്കുന്നു എന്ന് പങ്കുവെക്കുന്നു.
നൂറ്റാണ്ടുകളായി പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ച ഈ പൈതൃക ഭവനം ചില അതിഥികളുടെ പിടിപ്പുകേട് കൊണ്ട് വെറും ഹോട്ടൽ മുറിയെപ്പോലെയാണ് ഇവർ ഉപയോഗിച്ചത്. മുറിയിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുക, ലൈറ്റുകൾ ഓഫ് ചെയ്യാതിരിക്കുക, തറയിൽ പാടുകൾ വീഴ്ത്തുക, ഫർണിച്ചറുകൾ അശ്രദ്ധമായി കൈകാര്യം ചെയ്യുക തുടങ്ങിയവയാണ് പ്രധാന പരാതികൾ. മറ്റൊരാളുടെ വീട്ടിൽ താമസിക്കുമ്പോൾ സ്വന്തം വീടിനോട് കാണിക്കുന്ന കരുതൽ അതിഥികളിൽ നിന്നും പ്രതീക്ഷിക്കുന്നതായി താരന പറയുന്നു.
താരനയുടെ വീഡിയോ വൈറലായതോടെ, സമാനമായ ദുരനുഭവങ്ങൾ മറ്റ് ഹോംസ്റ്റേ ഉടമകളും പങ്കുവെച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേടുപാടുകൾ വരുത്തുന്ന അതിഥികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും, അതിഥികൾക്കും റേറ്റിംഗ് നൽകുന്ന സംവിധാനം കൊണ്ടുവരണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ നിർദ്ദേശിക്കുന്നു. ഹോംസ്റ്റേകളിൽ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത് കുറയ്ക്കണമെന്നും ഉടമകൾക്ക് ഉപദേശങ്ങൾ ലഭിക്കുന്നുണ്ട്.

