ശ്രീനഗർ: ജമ്മു കശ്മീരിലെ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ (Gulmarg) കേബിൾ കാർ സർവീസിലുണ്ടായ (Gulmarg Gondola accident cable car technical snag) സാങ്കേതിക തകരാറിനെത്തുടർന്ന് വായുവിൽ കുടുങ്ങിയ 300 സഞ്ചാരികളെയും അതിസാഹസികമായി രക്ഷപ്പെടുത്തി. സൈന്യവും പോലീസും സംയുക്തമായി നടത്തിയ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ ഇന്ന് രാത്രി ഏഴരയോടെയാണ് മുഴുവൻ യാത്രക്കാരെയും താഴെയെത്തിക്കാനായത്. പ്രദേശത്തുണ്ടായ പെട്ടെന്നുള്ള മോശം കാലാവസ്ഥയെത്തുടർന്നാണ് കേബിൾ കാർ സംവിധാനത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചുപോയത്.
കേബിൾ കാർ ലൈനിലെ സാങ്കേതിക തകരാർ കാരണം ആകെ 65 കാബിനുകളാണ് (Gondola cabins) യാത്രക്കാരുമായി വായുവിൽ കുടുങ്ങിക്കിടന്നത്. ഇതോടെ സ്ഥിതിഗതികൾ സങ്കീർണ്ണമാകുകയും വ്യോമസേനയുടെയും (Indian Air Force) കരസേനയുടെയും (Indian Army) പ്രത്യേക ദൗത്യസംഘങ്ങൾ അടിയന്തരമായി രംഗത്തിറങ്ങുകയുമായിരുന്നു. ജമ്മു കശ്മീർ പോലീസിനൊപ്പം സംസ്ഥാന-കേന്ദ്ര ദുരന്തനിവാരണ സേനകളും (SNDRF & NDRF) താഴെയെത്തിച്ച സഞ്ചാരികൾക്ക് അടിയന്തര വൈദ്യസഹായവും ഭക്ഷണവും നൽകി സഹായിച്ചു.
ശക്തമായ കാറ്റും കനത്ത മഞ്ഞുവീഴ്ചയും കാരണം രക്ഷാദൗത്യം ആദ്യഘട്ടത്തിൽ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. വായുവിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത് കാരണം വിനോദസഞ്ചാരികളിൽ ചിലർക്ക് കടുത്ത പരിഭ്രാന്തിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നു.
എങ്കിലും അതിവേഗത്തിൽ ഏകോപിപ്പിച്ച നീക്കങ്ങളിലൂടെ വലിയൊരു ദുരന്തം ഒഴിവാക്കാൻ സുരക്ഷാസേനയ്ക്ക് സാധിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും കുട്ടികളും സ്ത്രീകളും അടക്കമുള്ള എല്ലാ വിനോദസഞ്ചാരികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും കരസേനയും ജമ്മു കശ്മീർ പോലീസും ഔദ്യോഗികമായി അറിയിച്ചു.
Story Summary: Around 300 tourists stranded in the Gulmarg Gondola cable car service due to a technical snag caused by bad weather were successfully rescued. The joint operation was conducted by the Indian Army, Air Force, J&K Police, and NDRF.

