അമ്പലപ്പുഴ: സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും അതീവ ഗുരുതരമായ രാഷ്ട്രീയ വിമർശനങ്ങളുമായി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ (G Sudhakaran speech against CPM Ambalapuzha). കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ ആഞ്ഞടിച്ചത്.
സിപിഎമ്മിന്റെ മുകളിലിരിക്കുന്ന നേതാക്കൾ തന്നെയാണ് പാർട്ടിയെ തകർക്കുന്നതെന്ന് സുധാകരൻ തുറന്നടിച്ചു. “സിപിഎമ്മിൽ ഇപ്പോൾ ആത്മവിമർശനമൊന്നുമില്ല. അതൊക്കെ വെറുതെ പറയുന്നതാണ്. പാർട്ടിയെന്ന പേര് മാത്രമേ ഇപ്പോൾ ബാക്കിയുള്ളൂ,” അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങൾ കെട്ടിപ്പടുത്ത പഴയ പാർട്ടിയല്ല ഇന്നുള്ളതെന്ന് ജി. സുധാകരൻ ഓർമ്മിപ്പിച്ചു.
“പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക; ഇതാണിപ്പോൾ പാർട്ടിയിൽ നടക്കുന്ന വിനോദം. ഈ പാർട്ടിയിൽ ഇപ്പോൾ നിൽക്കാൻ കൊള്ളില്ല. അതുകൊണ്ടാണ് ഞാൻ എന്റെ പാർട്ടി അംഗത്വം പോലും പുതുക്കാതിരുന്നത്.” കഴിഞ്ഞ കുറച്ചുകാലമായി പാർട്ടിക്കുണ്ടാകുന്ന വോട്ട് ചോർച്ചയെ അക്കമിട്ട് നിരത്തിയാണ് സുധാകരൻ നേതൃത്വത്തെ പരിഹസിച്ചത്.
സിപിഎം നേതാവ് എ. വിജയരാഘവൻ തനിക്കെതിരെ പ്രസംഗിച്ചതു കൊണ്ട് പാർട്ടിക്ക് കൂടുതൽ വോട്ട് കിട്ടുകയല്ല ചെയ്തതെന്ന് സുധാകരൻ ഓർമ്മിപ്പിച്ചു. വെറുതെ പ്രസംഗിച്ചതുകൊണ്ട് മാത്രം ജനങ്ങൾ വോട്ട് ചെയ്യില്ലെന്നും, അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചാലേ വോട്ട് കിട്ടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Story Summary: Former Minister and senior leader G Sudhakaran heavily criticized the CPM leadership at a Vyapari Vyavasayi Ekopana Samiti event in Ambalapuzha. He mocked the party’s drop in vote share from 47% to 26% and explained why he didn’t renew his party membership.

