ഡെറാഡൂൺ: കുട്ടികളുടെ സംരക്ഷണത്തിനായുള്ള നിയമപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിതാവിന് പിൻമാറാൻ കഴിയില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. കുട്ടിയുടെ അമ്മയ്ക്ക് വരുമാനമുണ്ടെന്നതോ, തനിക്ക് ലോൺ തിരിച്ചടവോ മറ്റ് കുടുംബ ബാധ്യതകളോ ഉണ്ടെന്നതോ കുട്ടിയെ സംരക്ഷിക്കാനുള്ള പിതാവിന്റെ പ്രാഥമിക കടമയെ ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.(Father cannot escape the responsibility of protecting children, states Uttarakhand High Court)
പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കുക എന്നത് മറ്റെല്ലാ സാമ്പത്തിക ബാധ്യതകളേക്കാളും മുൻഗണന അർഹിക്കുന്ന കാര്യമാണ്. സ്വന്തം ഇഷ്ടപ്രകാരം ഏറ്റെടുത്ത ലോൺ തിരിച്ചടവുകൾ കാട്ടി ഇതിൽ നിന്ന് ഒഴിയാൻ കഴിയില്ല. അമ്മ ജോലി ചെയ്യുന്നവളാണെന്നത് അച്ഛനെ തന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മോചിപ്പിക്കുന്നില്ല. മാതാപിതാക്കളുടെ പദവിക്ക് അനുയോജ്യമായ ജീവിതസാഹചര്യം ലഭിക്കാൻ കുട്ടികൾക്ക് അവകാശമുണ്ട്. സിആർപിസി സെക്ഷൻ 125 എന്നത് നിരാലംബത തടയാൻ ഉദ്ദേശിച്ചുള്ള നിയമമാണ്. ഇത് ആശ്രിതർക്ക് അനുകൂലമായ രീതിയിൽ വേണം വ്യാഖ്യാനിക്കാൻ.
റൂർക്കി ഫാമിലി കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ ക്രിമിനൽ റിവിഷൻ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ആശിഷ് നൈതാനി വിധി പ്രസ്താവിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് പ്രതിമാസം 8,000 രൂപ ഇടക്കാല സംരക്ഷണച്ചെലവ് നൽകാൻ ഫാമിലി കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കുട്ടിയുടെ അമ്മയും സർക്കാർ ഉദ്യോഗസ്ഥയാണെന്നും, തനിക്ക് പ്രായമായ മാതാപിതാക്കളെ നോക്കാനും ലോൺ തിരിച്ചടയ്ക്കാനുമുണ്ടെന്നും അതിനാൽ ഈ തുക നൽകാനാവില്ലെന്നുമായിരുന്നു പിതാവിന്റെ വാദം. എന്നാൽ, പിതാവ് സ്ഥിരവരുമാനമുള്ള ആളാണെന്നും കുട്ടിയുടെ ആവശ്യങ്ങൾ പരിഗണിക്കുമ്പോൾ ഈ തുക ന്യായമാണെന്നും കോടതി നിരീക്ഷിച്ചു.

