ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മിൽ സഖ്യമുണ്ടാക്കുമെന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡി.എം.കെ മുതിർന്ന നേതാവ് ടി.കെ.എസ് ഇളങ്കോവൻ (DMK-AIADMK). ഇരു പാർട്ടികളും പരസ്പരവിരുദ്ധമായ ആശയങ്ങൾ പിന്തുടരുന്ന ബദ്ധവൈരികളാണെന്നും ഇത്തരമൊരു സഖ്യത്തിന് യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തമിഴ്നാട്ടിൽ രൂപപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ഇളങ്കോവന്റെ ഈ പ്രതികരണം. നടൻ വിജയ്‌യുടെ ടി.വി.കെ (TVK) ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ, ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും കൈകോർക്കുമെന്ന തരത്തിൽ വലിയ രീതിയിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും പ്രചരിച്ചിരുന്നു.
ആശയപരമായി നേർക്കുനേർ നിൽക്കുന്ന പാർട്ടികളാണ് ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും. സഖ്യമുണ്ടാക്കാനുള്ള സാഹചര്യം നിലവിലില്ല ഇളങ്കോവൻ പറഞ്ഞു. രാഷ്ട്രീയമായ എതിർപ്പ് നിലനിൽക്കെ അത്തരമൊരു നീക്കം അസംഭവ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി.വി.കെ 108 സീറ്റുകൾ നേടിയെങ്കിലും ഭരണം പിടിക്കാൻ മറ്റ് പാർട്ടികളുടെ പിന്തുണ അനിവാര്യമാണ്. എന്നാൽ തങ്ങളെ അധികാരത്തിൽ നിന്നും മാറ്റിനിർത്താൻ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഒന്നിച്ചേക്കാം എന്ന വിജയ്‌യുടെ ആശങ്കകൾക്കിടയിലാണ് ഡി.എം.കെ നേതാവിന്റെ ഈ വിശദീകരണം വരുന്നത്.
Story Summary: DMK leader TKS Elangovan has dismissed rumors of a potential alliance between DMK and AIADMK in Tamil Nadu, calling the two parties ideological rivals. He clarified that there is no possibility of such a coalition despite the post-election political uncertainty involving Vijay’s TVK.

