തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്‌ക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. മിൽമയുടെ ഉൽപ്പന്നങ്ങളിൽ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്നും ഗുണനിലവാരത്തിൽ വീഴ്ചയുണ്ടായതായി ദേവസ്വം ബോർഡ് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Sabarimala Ghee Irregularity Milma Chairman Response)
ശബരിമലയിലേക്ക് അയച്ച നെയ്യ് സംസ്ഥാന ലാബിൽ പരിശോധന നടത്തിയശേഷം ഗുണനിലവാരം ഉറപ്പാക്കിയതാണെന്ന് കെ.എസ്. മണി പറഞ്ഞു. മിൽമയുടെ നെയ്യ് ആവശ്യമില്ലെന്ന് ദേവസ്വം ബോർഡ് ഒരിക്കലും അറിയിച്ചിട്ടില്ലെന്നും പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്നാണ് ബോർഡ് വ്യക്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിൽ മിൽമയ്ക്ക് യാതൊരു പങ്കുമില്ലെന്നും അമിതലാഭത്തിനായി മിൽമ ഉൽപ്പന്നങ്ങളിൽ കൃത്രിമം കാണിക്കാറില്ലെന്നും ചെയർമാൻ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഇടപാടുകാർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും മിൽമയുടെ ലോഗോയോ എംബ്ലമോ ദുരുപയോഗം ചെയ്തതായി തെളിഞ്ഞാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ നടക്കുന്ന അന്വേഷണവുമായി മിൽമ പൂർണമായി സഹകരിക്കുമെന്നും അന്വേഷണത്തിൽ മിൽമയിലെ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്നും കെ.എസ്. മണി പറഞ്ഞു. മിൽമ നെയ്യ് പത്തനംതിട്ടയിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ മാറ്റിയതാണെങ്കിൽ പമ്പയിലെ പരിശോധനയിൽ അത് കണ്ടെത്തേണ്ടതായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ ശബരിമല അധികൃതർ എന്തുകൊണ്ട് മിൽമയെ സമയബന്ധിതമായി അറിയിച്ചില്ലെന്നും ചെയർമാൻ ചോദിച്ചു. വാർത്തകൾ വ്യാപകമായി പ്രചരിച്ചിട്ടും ഇതുസംബന്ധിച്ച് ആരും ഔദ്യോഗികമായി വിശദീകരണം തേടിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്കിടയിലും മിൽമ നെയ്യുടെ വിൽപനയിൽ കുറവുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം മേഖലാ യൂണിയൻ മാനേജിങ് ഡയറക്ടറുടെ വിശദീകരണം ലഭിച്ചശേഷം ആഭ്യന്തര അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കുമെന്നും കെ.എസ്. മണി അറിയിച്ചു. ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുമ്പോൾ മിൽമയുടെ വിശദീകരണം വിഷയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Summary: Milma chairman K.S. Mani has denied allegations of adulteration or malpractice in the supply of ghee to Sabarimala. He said the Travancore Devaswom Board has not officially informed Milma of any quality lapse and assured full cooperation with the ongoing investigation.


