അർജന്റീനയിൽ നിന്ന് സ്പെയിനിലേക്ക് പുറപ്പെട്ട ‘എം.വി ഹോണ്ടിയസ്’ എന്ന ഡച്ച് ആഡംബര കപ്പലിൽ പടർന്ന ഹന്റാവൈറസ് ബാധ ആഗോളതലത്തിൽ ആശങ്കയുയർത്തുന്നു ബി ( Hantavirus Outbreak). കപ്പലിലെ ജീവനക്കാരായ രണ്ട് ഇന്ത്യക്കാർ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവരുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
ഏപ്രിൽ ഒന്നിന് അർജന്റീനയിലെ ഉഷുവയയിൽ നിന്നാണ് കപ്പൽ യാത്ര തുടങ്ങിയത്. അന്റാർട്ടിക്കയും വിവിധ ദ്വീപുകളും സന്ദർശിച്ച ശേഷമായിരുന്നു മടക്കം. കപ്പലിലെ മൂന്ന് പേർ ഇതിനകം വൈറസ് ബാധയെത്തുടർന്ന് മരിച്ചതായാണ് ലോകാരോഗ്യ സംഘടന (WHO) സ്ഥിരീകരിച്ചിരിക്കുന്നത്.
കടുത്ത പനി, ശ്വാസതടസ്സം, ന്യൂമോണിയ എന്നിവയാണ് ബാധിച്ചവർക്കുണ്ടായ പ്രധാന ലക്ഷണങ്ങൾ. എലികളിൽ നിന്നും മറ്റും പകരുന്ന ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള ‘ആൻഡീസ്’ (Andes strain) ഇനമാണോ എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധർ.
കപ്പലിൽ ആകെ 147 പേരാണുള്ളത് (88 യാത്രക്കാരും 59 ക്രൂ അംഗങ്ങളും). നിലവിൽ കേപ്പ് വെർഡിന് (Cabo Verde) സമീപം നങ്കൂരമിട്ടിരിക്കുന്ന കപ്പലിന് പല തുറമുഖങ്ങളും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ചിലരെ വിദഗ്ധ ചികിത്സയ്ക്കായി നെതർലൻഡ്സിലേക്ക് മാറ്റിയിട്ടുണ്ട്.
കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ കുടുംബാംഗങ്ങൾ ആശങ്കയിലാണ്. ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെടണമെന്നും ജീവനക്കാരുടെ കൃത്യമായ ആരോഗ്യനില പുറത്തുവിടണമെന്നുമാണ് ഉയരുന്ന ആവശ്യം. സ്പെയിനിലെ കാനറി ദ്വീപുകളിൽ കപ്പൽ അടുപ്പിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും അവിടെ വെച്ച് കൂടുതൽ പരിശോധനകൾ നടക്കുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.
Story Summary: A Hantavirus outbreak on the luxury cruise ship MV Hondius has claimed three lives, with two Indian crew members currently under observation. The ship, which departed from Argentina, remains stranded off West Africa as authorities investigate potential person-to-person transmission of the deadly virus.

