ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടത്തിയ കന്നി പ്രസംഗത്തിൽ മുൻ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിജയ്. സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാണെന്നും ഭരണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കാൻ ഉടൻ തന്നെ ധവളപത്രം പുറത്തിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്ന ശീലം തന്റെ സർക്കാരിനുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.(CM Vijay Criticizes DMK Government In First Speech After Taking Oath)
സ്ത്രീ സുരക്ഷയ്ക്കും ലഹരി നിർമ്മാർജ്ജനത്തിനുമാണ് മുൻഗണനയെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഇതിനായി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കുമെന്നും അറിയിച്ചു. ലഹരിമുക്ത തമിഴ്‌നാട് എന്ന ലക്ഷ്യം ഇന്നുമുതൽ ആരംഭിക്കുകയാണ്. യഥാർത്ഥ സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ഒരു പുതിയ യുഗത്തിന് ഇവിടെ തുടക്കമാകുന്നു. ജനങ്ങളുടെ പണം എനിക്ക് വേണ്ട, സുതാര്യമായ ഭരണമായിരിക്കും ലക്ഷ്യം, വിജയ് പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിലെ ഏറ്റവും വലിയ ചർച്ചാവിഷയമായത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യമാണ്. 2009-ൽ വിജയ് കോൺഗ്രസിൽ ചേരാൻ ശ്രമിച്ചിരുന്നെങ്കിലും നടക്കാതെ പോയ ചരിത്രമുണ്ട്. എന്നാൽ ഇന്ന് വിജയ് നയിക്കുന്ന സഖ്യത്തിലെ ഒരു കക്ഷിയായി കോൺഗ്രസ് മാറിയെന്നത് സിനിമയെ വെല്ലുന്ന രാഷ്ട്രീയ ട്വിസ്റ്റായി. തന്റെ ‘സഹോദരൻ’ എന്നാണ് രാഹുലിനെ വിജയ് വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇരുവരും മൂന്ന് തവണ ഫോണിൽ സംസാരിച്ചിരുന്നു.
ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത വിജയ്‌യുടെ ഓരോ വാക്കിനെയും സ്റ്റേഡിയത്തിൽ ഇരമ്പിയ പതിനായിരങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. രാഷ്ട്രീയ പരിചയവും ജാതി സമവാക്യങ്ങളും യുവത്വവും ഒത്തുചേരുന്ന രീതിയിലാണ് വിജയ് തന്റെ മന്ത്രിസഭയെ അണിയിച്ചൊരുക്കിയിരിക്കുന്നത്.
Story Summary
In his first speech as Chief Minister, Vijay criticized the previous DMK government over the state’s financial crisis and promised to release a white paper. Highlighting women’s safety and drug eradication as top priorities, Vijay’s ceremony also saw a historic moment with Rahul Gandhi’s participation, marking a significant shift in Tamil Nadu’s political dynamics.

