ചെന്നൈ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ സി. ജോസഫ് വിജയ് തന്റെ കന്നി പ്രസംഗത്തിലൂടെ ജനമനസ്സുകളിൽ ആവേശം വിതറി. ഡിഎംകെ സർക്കാരിനെ കടന്നാക്രമിച്ചും നിർണ്ണായകമായ മൂന്ന് ഉത്തരവുകളിൽ ഒപ്പിട്ടുമാണ് വിജയ് തന്റെ ഭരണം ആരംഭിച്ചത്. ഓരോ മാസവും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സംസ്ഥാനത്ത് ലഹരി ഉന്മൂലനം ചെയ്യാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനും പ്രത്യേക സുരക്ഷാ സ്ക്വാഡുകളുടെ രൂപീകരണം എന്നിവയാണ് വിജയ് അധികാരമേറ്റ ഉടൻ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങൾ.(CM Vijay Announces Free Electricity And Slams DMK In Maiden Speech)
രാജകുടുംബത്തിൽ നിന്ന് വന്നവനല്ല, ഒരു സിനിമയിലെ സഹസംവിധായകന്റെ മകനാണ്. വിശപ്പിന്റെ വിലയറിയുന്ന നിങ്ങളിൽ ഒരാളാണ് ഞാൻ. ജനങ്ങളുടെ ചില്ലിക്കാശ് പോലും എന്റെ കൈകൾ തൊടില്ല, എന്ന് ഉറച്ച ശബ്ദത്തിൽ വിജയ് പ്രഖ്യാപിച്ചു. ജീവിതത്തിലെ പ്രതിസന്ധികളെയും നേരിട്ട അവഗണനകളെയും കുറിച്ച് സംസാരിച്ച അദ്ദേഹം, തന്റെ യാത്രയിൽ ഒപ്പം നിന്നവർക്ക് ഈ വിജയം സമർപ്പിച്ചു.
ഖജനാവ് കാലിയാക്കി വഷളായ സാമ്പത്തിക സ്ഥിതിയിലാണ് മുൻ സർക്കാർ പോയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിക്ക് എന്തെങ്കിലും പ്ലാൻ ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് ഈ സ്റ്റേഡിയത്തിന് പുറത്ത് ഉപേക്ഷിച്ചേക്കുക. ഇവിടെ ഒന്നിലധികം അധികാര കേന്ദ്രങ്ങളുണ്ടാകില്ല, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു കേന്ദ്രം മാത്രമേ ഉണ്ടാകൂ, അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ 59 വർഷമായി തമിഴ്നാട് ഭരിച്ച ദ്രാവിഡ കക്ഷികൾക്ക് പകരം പുതിയൊരു രാഷ്ട്രീയ യുഗം പിറന്നുവെന്ന് വിജയ് പറഞ്ഞു. ആറു പതിറ്റാണ്ടിന് ശേഷം കോൺഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ സർക്കാരിനുണ്ട്. ചടങ്ങിലെത്തിയ രാഹുൽ ഗാന്ധിക്കടക്കം അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. കുട്ടികളും സ്ത്രീകളും അടങ്ങുന്ന വൻ ജനസാഗരമാണ് തന്റെ പ്രിയ നേതാവിന്റെ വാക്കുകൾ കേൾക്കാൻ നെഹ്‌റു സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്.
Story Summary
After being sworn in as Tamil Nadu Chief Minister, Vijay announced 200 units of free electricity and special squads for drug eradication and women’s safety. In a powerful speech, he attacked the former DMK government over the state’s financial crisis and vowed to lead a transparent, corruption-free administration focused on social justice.

